മന്ത്രവാദ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍തട്ടിയെടുത്ത വ്യാജ സിദ്ദന്‍ പിടിയില്‍

മന്ത്രവാദ തട്ടിപ്പിലൂടെ  ലക്ഷങ്ങള്‍തട്ടിയെടുത്ത വ്യാജ സിദ്ദന്‍ പിടിയില്‍

മലപ്പുറം: പഴമള്ളൂര്‍ സ്വദേശിയുടെ പരാതിയില്‍ മന്ത്രവാദ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍തട്ടിയെടുത്തവ്യാജ സിദ്ദന്‍ പിടിയില്‍. മന്ത്രവാദത്തിലൂടെ അസുഖങ്ങള്‍ക്കും തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്കും മറ്റും പരിഹാരം കാണാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തെന്ന പരാതിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ നാരങ്ങാകുണ്ട് സ്വദേശി പുള്ളിയില്‍ അബ്ദുള്‍അസീസിനെയാണ് കൊളത്തൂര്‍ പൊലീസ് പിടികൂടിയത്. പഴമള്ളൂര്‍ സ്വദേശി പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ ടി.എസ്.ബിനു, കൊളത്തൂര്‍ എസ്.ഐ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

കേരളത്തിലും പുറത്തും ഗള്‍ഫിലും ഏജന്റുമാര്‍ മുഖേന മന്ത്രവാദത്തിലൂടെ മാനസിക രോഗമുള്‍പ്പെടെയുളള രോഗങ്ങള്‍ക്കും ജോലിയില്‍ ഉന്നതി നേടാനും ശത്രുക്കളെ ഇല്ലാതാക്കാനും കഴിയുമെന്ന് വിശ്വസിപ്പിച്ച് പ്രതി നിരവധിപേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. പലരും പ്രതിയുടെ സിദ്ധികളില്‍ വിശ്വസിച്ചും അപമാനം ഭയന്നും പരാതി നല്‍കാന്‍ മുന്നോട്ടുവരുന്നില്ല.

അസുഖങ്ങള്‍ ഭേദമാക്കാനും കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞും തന്നെ സമീപിക്കുന്നവരോട് അവരുടെ വീടിന്റെ പരിസരത്ത് ശത്രുക്കള്‍ ഒരുസാധനം കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കണ്ടുപിടിച്ച് പുറത്തെടുക്കണമെന്നും ഇതിനായി തകിട്, കുടം തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാനെന്നും പറഞ്ഞ് പണം വാങ്ങും. ശേഷം വീട്ടുമുറ്റത്തുള്ള ഒരു സ്ഥലം കാണിച്ചുകൊടുത്ത ശേഷം അവിടെ കുഴിക്കാനാവശ്യപ്പെട്ട് വീട്ടുകാര്‍ കാണാതെ പ്രതി തന്നെ കയ്യില്‍ ഒളിപ്പിച്ച പൊതി കുഴിയില്‍ നിന്നും കണ്ടെടുക്കുന്നു. ഇത് കണ്ട് വിശ്വസിക്കുന്ന വീട്ടുകാര്‍ പ്രതി പറയുന്ന പണം നല്‍കുന്നു.

പരിഹാരം കിട്ടാത്തവര്‍ പരാതിയുമായി വന്നാല്‍ മന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിച്ചുകളയുമെന്നു പറഞ്ഞ് മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ബസ് തൊഴിലാളിയായും വിസ ഏജന്റായും ജോലി ചെയ്തിരുന്ന അസീസ് നാലുവര്‍ഷം മുമ്പാണ് ഇത്തരത്തില്‍ ചികിത്സ തുടങ്ങുന്നത്. പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചാണ് ചികിത്സ നടത്തുന്നത്. അഡീഷണല്‍ എസ്.ഐ സദാനന്ദന്‍, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലീസ് അന്വേഷണ സംഘത്തിലെ എസ്.ഐ ആന്റണി, ജെ.ആര്‍ എസ്.ഐ എം.ബി.രാജേഷ്, സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, ഷറഫുദ്ദീന്‍, മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്.

Sharing is caring!