ഒരുവിഭാഗം തന്റെ തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍

ഒരുവിഭാഗം തന്റെ തുള്ളി രക്തത്തിന്  വേണ്ടി ദാഹിച്ച് നടക്കുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: സുഡാപ്പിക്കാരും സംഘ് പരിവാരങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും ലീഗിലെ ഏതാനും സങ്കുചിതരും് എന്റെ ഒരു തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കുകയാണെന്ന് മന്ത്രി കെ.ടി ജലീല്‍. ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായെന്നും ജലീല്‍ പറയുന്നു.
തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരെ പേരെടുത്ത് പരാമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍. രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രംഗത്തുവന്നിട്ടുള്ളത്.ഹാദിയയുടെ തിരുത്തെന്നപേരില്‍ തട്ടിവിടുന്നവരോട് ഒരു വാക്ക് എന്ന് പറഞ്ഞാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഹാദിയയുടെ തിരുത്തെന്നപേരില്‍
തട്ടിവിടുന്നവരോട് ഒരു വാക്ക്

എന്റെ മൂന്ന് മക്കളില്‍ രണ്ട് പേരും പെണ്‍കുട്ടികളാണ് . ആ നിലക്കാണ് ഹാദിയയോട് ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ചില കാര്യങ്ങള്‍ ഉണര്‍ത്തിയത് . അതിനുള്ള പ്രതികരണമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഹാദിയയുടേതായി ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട് . അത് വായിച്ചപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു അതിലെ പദപ്രയോഗങ്ങളും വാചകങ്ങളും ആ കുട്ടിയുടേതല്ലെന്ന് .

നിഷ്‌കളങ്കയായ ഒരു വ്യക്തിയില്‍ നിന്ന് ഒരിക്കലും അത്തരം വാക്കുകള്‍ ഉണ്ടാവില്ലെന്ന കാര്യത്തില്‍ എനിക്കശേഷം സംശയമില്ല .

എന്നാല്‍ ‘ലീഗ് ന്യൂസ്’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ എന്റെയും ഹാദിയയുടെയും ഫോട്ടോ ചേര്‍ത്ത് ഒരു പോസ്റ്റ് വന്നത് കൊണ്ട് (അഖില എന്ന ഹാദിയ എഴുതിയതാണെങ്കിലും അല്ലെങ്കിലും) ഏതാനും വാക്കുകള്‍ അനുബന്ധമായി ചേര്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നു . നേരത്തെ ഞാന്‍ ഹാദിയ വിഷയത്തില്‍ നടത്തിയ അഭിപ്രായം ഗഹനമായ ചിന്തക്കൊടുവില്‍ എത്തിച്ചേര്‍ന്ന സുചിന്തിതമായ അഭിപ്രായം തന്നെയാണ് . അതില്‍ ഒരു മാറ്റവുമില്ല .

മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചതും സമാനമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന വരികളായിരുന്നു . അതേ കുറിച്ച് ഒരു പരാമര്‍ശവും ലീഗ് ന്യൂസ് പുറത്ത് വിട്ട പോസ്റ്റില്‍ ഇല്ലാത്തതിന്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .

ചിലത് പറഞ്ഞും മറ്റുചിലത് മറച്ച് വെച്ചുമുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിവൈഭമൊന്നും വേണ്ട . സുഡാപ്പിക്കാരും സംഘ് പരിവാരങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും ലീഗിലെ ഏതാനും സങ്കുചിതരും എന്റെ ഒരു തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി .

വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തമാണ് എല്ലാ മതഭ്രാന്തന്‍മാരെയും എനിക്കോര്‍മ്മപ്പെടുത്താനുള്ളത് : ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം , എനിക്കെന്റെ മതം’. തിന്‍മയേക്കാള്‍ നന്മ ഒരംശം മുന്തിക്കാനായാല്‍ അവനാണ് സ്വര്‍ഗ്ഗാവകാശിയെന്നാണ് മുഹമ്മദ് നബി ഉല്‍ബോധിപ്പിച്ചത് . ആ പട്ടികയില്‍ എല്ലാ നിറഭേദങ്ങളില്‍നിന്നുമുള്ള നല്ല മനുഷ്യരുണ്ടാകുമെന്ന് വിശ്വസിക്കാന്‍ ഒരു മതതീവ്രവാദിയുടേയും താമ്രപത്രം എനിക്കാവശ്യമില്ല

. ഞാന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഇസ്ലാം അതാണ് . മറുത്ത് അഭിപ്രായമുള്ളവരുണ്ടാകാം . അവരോട് മാന്യമായി മാത്രമേ വിയോജിക്കു . ആരെയും ഒന്നിന്റെയും പേരില്‍ പടിയടച്ച് പിണ്ഡം വെക്കാനോ നരകത്തിലേക്ക് പിടിച്ച് തള്ളാനോ ഞാനില്ല . പടച്ചവന്‍ ആ ജോലി ഒരാളെയും ഏല്‍പിച്ചിട്ടില്ലല്ലൊ . ഹാദിയക്കും അച്ഛനമ്മമാര്‍ക്കും മനശ്ശാന്തി നേര്‍ന്ന്‌കൊണ്ട് ഇതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന് വിരാമം കുറിക്കുകയാണ് .

Sharing is caring!