ദളിതനായതു കൊണ്ട് തന്നെ സി പി എം അവഗണിക്കുന്നുവെന്ന് എ പി ഉണ്ണികൃഷ്ണന്‍

ദളിതനായതു കൊണ്ട് തന്നെ സി പി എം അവഗണിക്കുന്നുവെന്ന് എ പി ഉണ്ണികൃഷ്ണന്‍

മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്റെ പ്രസ്ഥാവനെയെ ചൊല്ലി വിവാദം പുകയുന്നു. ഇടതു-വലതു മുന്നണികള്‍ ദളിതരായ തങ്ങളെ പോലുള്ളവരുടെ പേര് ഉദ്ഘാടന ഫലകങ്ങളില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കി സി പി എംകാരനായ വാര്‍ഡ് മെംബറെ കൊണ്ട് ഒതായി പെരകമണ്ണ ഹൈസ്‌കൂളിലെ കെട്ടിട ശിലാസ്ഥാപന പദ്ധതി ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനിച്ചതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഉദ്ഘാടന വേദിയിലേക്ക് കടത്താതെ തടഞ്ഞതിനെ തുടര്‍ന്ന് റോഡരികില്‍ നിന്നാണ് ഇദ്ദേഹം പദ്ധതി ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ യു ഡി എഫിനെ താന്‍ വിമര്‍ശിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന വിശദീകരണവുമായി എ പി ഉണ്ണികൃഷ്ണന്‍ രംഗതെത്തി. ദളിതനായ തന്നെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ സ്‌കൂള്‍ പി ടി എയ്ക്കും, പ്രദേശത്തെ സി പി എം നേതാക്കള്‍ക്കും താല്‍പര്യമില്ലാത്തതിനാലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് പകരം മന്ത്രിമാരെ ആരെയെങ്കിലും കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒരു ഫലകത്തില്‍ പോലും പട്ടിക ജാതിക്കാരന്റെ പേര് വരരുതെന്ന വാശിയിലാണ് സി പി എം.

എ പി അനില്‍കുമാര്‍ എം എല്‍ എയെ അടക്കം പരിപാടിയില്‍ നിന്ന് തടഞ്ഞ പാരമ്പര്യമാണ് ഉള്ളത്. അത് അദ്ദേഹം ദളിതനായത് കൊണ്ടാണെന്ന് എ പി ഉണ്ണികൃഷ്ണന്‍ ആരോപിച്ച്. ദളിതര്‍ക്കെതിരായ സി പി എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഏവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി പി എമ്മിന്റെ ദളിത് സ്‌നേഹത്തില്‍ ആത്മാര്‍ഥത ഇല്ലെന്നും എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്‌കൂളിലേക്ക് കടക്കാന്‍ സമ്മതിക്കാതെ തന്നെ തടഞ്ഞ പോലീസിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!