പൊന്നാനിയില്‍ ബി.ജെ.പി. ഹര്‍ത്താല്‍ പൂര്‍ണം

പൊന്നാനിയില്‍ ബി.ജെ.പി. ഹര്‍ത്താല്‍ പൂര്‍ണം

പൊന്നാനി: പൊന്നാനിയില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ബി.ജെ.പി.പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ആര്‍.എസ്.എസ്.കാര്യവാഹക് എണ്ണാഴിയില്‍ സിജിത്തിനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പൊന്നാനി നഗരസഭാ പരിധിയില്‍ ബി.ജെ.പി.ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മുതല്‍ ആരംഭിച്ച ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകളുള്‍പ്പെടെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളും കെ.എസ്.ആര്‍.ടി.സി.ബസുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. പൊന്നാനി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മാത്രമാണ് ബി.ജെ.പി.പ്രവര്‍ത്തകര്‍ തടഞ്ഞത്. പാല്‍, പത്രം, എയര്‍ പോര്‍ട്ട്, ശബരിമല തീര്‍ത്ഥാടകര്‍, വിവാഹം എന്നിവരെ നേരത്തെ തന്നെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

വാഹനങ്ങള്‍ തടയുന്നതിനെച്ചൊല്ലി പൊലീസും ബി.ജെ.പി.പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം കുണ്ടുകടവ് ജംഗ്ഷനിലൂടെ ചന്തപ്പടി ചുറ്റിയ ശേഷം ചമ്രവട്ടം ജംഗ്ഷനില്‍ സമാപിച്ചു. ബി.ജെ.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ.സുരേന്ദ്രന്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ചക്കൂത്ത് രവീന്ദ്രന്‍, കെ.പി.മാധവന്‍ പ്രസംഗിച്ചു.

Sharing is caring!