മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ ശ്വാസം മുട്ടിച്ചുകൊന്നു

മലപ്പുറം പെരുവള്ളൂരില്‍  അച്ഛന്‍ മകളെ  ശ്വാസം  മുട്ടിച്ചുകൊന്നു

മലപ്പുറം: പെരുവള്ളൂരില്‍ ലഹരിയ്ക്ക് അടിമയായ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ടുമുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശിധരന്റെ (47) മൂത്ത മകള്‍ ഷാലു (18) ആണ് മരിച്ചത്. കൃത്യം നടത്തിയ ശേഷം പിതാവ് ശശിധരന്‍ ഇന്നു പുലര്‍ച്ചെ നാലോടെ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. തുടര്‍ന്നു രാവിലെ തേഞ്ഞിപ്പലം പോലീസ് പെരുവള്ളൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ഷാലുവിന്റെ മാതാവും അനിയനും വീട്ടില്‍ ഇല്ലാത്ത ദിവസമാണ് സംഭവമുണ്ടായത്. മരിച്ച ഷാലു കഴിഞ്ഞ വര്‍ഷം പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന ഷാലു കലാരംഗത്തും സജീവമായിരുന്നു. നേരത്തെ വേങ്ങര ഉപജില്ലാ കലോത്സവത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നു വന്നു പെരുവള്ളൂരില്‍ കുടുംബമൊന്നിച്ചു വര്‍ഷങ്ങളായി താമസിക്കുന്ന ശശിധരന്‍ കൂലിപ്പണിക്കാരനാണ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തു അരക്കുപറന്പ് സ്വദേശിനിയെയാണ് ശശിധരന്‍ വിവാഹം കഴിച്ചത്. ഏതാനും വര്‍ഷങ്ങളായി ഇവിടെ നിന്നു മാറി ഇപ്പോള്‍ പെരുവള്ളൂരിലാണ് ശശിധരനും കുടുംബവും താമസിക്കുന്നത്. സംഭവസമയത്ത് ഷാലുവിന്റെ മാതാവും അനിയനും അരക്കുപറന്പിലെ വീട്ടിലായിരുന്നു. കൃത്യ നിര്‍വഹിച്ചശേഷം ശശിധരന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരമുണ്ട്.
പോലീസ് എത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്്‌സ് മുറിയില്‍ കഴുത്തില്‍ തോര്‍ത്തുമുണ്ടു മുറുകി മരിച്ച നിലയിലാണ് ഷാലുവിനെ കാണപ്പെട്ടത്. വിവരമറിഞ്ഞു തേഞ്ഞിപ്പലം എസ്‌ഐ സി.കെ നാസര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തിരൂരങ്ങാടി സിഐ ഇ. സുനില്‍കുമാര്‍ കേസന്വേഷിക്കും. അതേസമയം ശശിധരന്‍ ലഹരിയ്ക്ക് അടിമയാണെന്നു നാട്ടുകാര്‍ പറയുന്നു. ഭാര്യയോടുള്ള സംശയത്തെത്തുടര്‍ന്നു കുട്ടിയെയും സംശയിക്കാനിടവരുമെന്നു കരുതിയാണ് ശശിധരന്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് പറയുന്നത്.

Sharing is caring!