പാസ്‌പോര്‍ട്ട് ഓഫിസ് നിലനിറുത്താനുള്ള താല്‍ക്കാലിക തീരുമാനം ശുഭസൂചനയെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി

പാസ്‌പോര്‍ട്ട് ഓഫിസ് നിലനിറുത്താനുള്ള താല്‍ക്കാലിക തീരുമാനം ശുഭസൂചനയെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി

മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരെ നിയമപരമായും, നയതന്ത്ര തലത്തിലും നടത്തിയ പരിശ്രമങ്ങള്‍ ശരിയായ ദിശയിലായിരുന്നുവെന്നതിന്റെ സൂചനയാണ് പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് നിലനിറുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി എടുത്ത തീരുമാനം നീട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ഓഫിസ് അടച്ചു പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ നിയമപരമായും, നയതന്ത്രപരമായും പരിശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ജനവികാരത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന് ഇപ്പോഴുണ്ടായ മനംമാറ്റം ശുഭസൂചനയായാണ് കാണുന്നത്. ഓഫിസ് കെട്ടിടത്തിന്റെ വാടക കരാര്‍ ഒരു മാസത്തേക്ക് പുതുക്കണമെന്ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നത് തെല്ല് ആശങ്കപ്പെടുത്തുന്നുണ്ട്. ജനഹിതത്തിനെതിരായാണ് സര്‍ക്കാര്‍ ഇനിയും പെരുമാറുന്നതെങ്കില്‍ ജനങ്ങളോടൊപ്പം നിന്ന് നിയമത്തിന്റെ വഴിയില്‍ മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് നിലനിറുത്തണമെന്ന ആവശ്യവുമായി കുഞ്ഞാലിക്കുട്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ മറുപടിയല്ല മന്ത്രാലയത്തില്‍ നിന്നും ലഭിച്ചത്. വിഷയത്തില്‍ നിയമപരമായ ഇടപെടല്‍ തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ലഭിച്ചില്ല. രണ്ടാഴ്ച മുമ്പാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് കോഴിക്കോട് ഓഫിസുമായി ലയിപ്പിച്ചത്.

Sharing is caring!