പൊന്നാനിയില്‍ ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി
പൊന്നാനി: പൊന്നാനിയില്‍ കടലിന്റെ കലി അടങ്ങിയില്ല; ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി;24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വെള്ളിയാഴ്ച മുതല്‍ വീശിയടിച്ച കടല്‍ത്തിരയില്‍ ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. പൊന്നാനി അഴീക്കല്‍ മുതല്‍ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളില്‍ വേലിയേറ്റ സമയത്ത് കടല്‍ ഉഗ്രരൂപം പൂണ്ട് വീശിയടിക്കുകയാണ്. പൊന്നാനി അഴീക്കല്‍,മരക്കടവ്, മുറിഞ്ഞഴി, വെളിയങ്കോട് മേഖലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തു മണി മുതല്‍ ആരംഭിച്ച കടലാക്രമത്തിലാണ് നിരവധി വീടുകളിലേക്ക് വെള്ളം കയറിയത്. മുറിഞ്ഞഴിഭാഗത്ത് വെള്ളം മീറ്ററുകളോളം ദൂരത്തേക്ക് ഇരച്ചെത്തി.ചെളി നിറഞ്ഞ വെള്ളം വീടുകളിലേക്ക് കയറിയതോടെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും ഷെല്‍ട്ടറുകളിലേക്കം മാറിത്താമസിച്ചു. പൊന്നാനിയില്‍ 2 കുടുംബങ്ങളും, വെളിയങ്കോട് 22 കുടുംബങ്ങളുമാണ് താല്‍ക്കാലിക ആശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കാണ് മാറി താമസിച്ചത്.പൊന്നാനിയില്‍ നഗരസഭാ കാര്യാലയത്തിലും, വെളിയങ്കോട് സൗത്ത് ജി.എം.യു.പി.സ്കൂളിലുമാണ് താല്‍ക്കാലിക ആശ്വാസ കേന്ദ്രം തുറന്നത്. ഇപ്പോഴും വീടുകള്‍ക്ക് ചുറ്റും ചെളിവെള്ളം കെട്ടി നില്‍ക്കുകയാണ്.വീടുകളിലേക്ക് വെള്ളം കയറിയതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്.പുലര്‍ച്ചെ വീണ്ടും കടലാക്രമണം ശക്തിയാര്‍ജിച്ചെങ്കിലും ഉച്ചയോടെ സ്ഥിതി ശാന്തമായി.വെളിയങ്കോട് 6 തെങ്ങുകളും കടലാക്രമണത്തില്‍ കടപുഴകി. പൊന്നാനി ലൈറ്റ് ഹൗസിന്റെ ചുറ്റുമതില്‍ തകര്‍ന്ന് ഇപ്പോള്‍ ലൈറ്റ് ഹൗസിലേക്ക് തിരമാലകള്‍ അടിക്കുകയാണ്. ഫിഷറീസ് വകുപ്പിന്റെയും, കോസ്റ്റല്‍ പൊലീസിന്റെയും, പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




