കനത്ത മഴയില്‍ വീടിനു മുകളില്‍ തെങ്ങ്‌വീണ് ഗൃഹനാഥന് പരുക്കേറ്റു

കനത്ത മഴയില്‍ വീടിനു മുകളില്‍  തെങ്ങ്‌വീണ്   ഗൃഹനാഥന് പരുക്കേറ്റു

മലപ്പുറം: ജില്ലയില്‍ കാറ്റും മഴയും വ്യാപക നാശം വിതച്ചു. തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമായി. ശക്തമായ മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് തെങ്ങ് വീണ് ഗൃഹനാഥന് പരിക്കേറ്റു. കക്കാട് കരുമ്പില്‍ ചുള്ളിപ്പാറ നല്ലോടത്ത് പറമ്പില്‍ ഷറഫുദ്ദീനാണ് (40) പരിക്കേറ്റത്. ഇന്ന് രാത്രി 7.45 ഓടെയാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെങ്ങ് വീണ് ഓടിട്ട വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

അതേ സമയം മത്സ്യബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികള്‍ എത്താന്‍ വൈകിയതില്‍ കുടുംബങ്ങള്‍ ഭീതിയിലായി. കഴിഞ്ഞ ശനിയാഴ്ച പകല്‍ പത്തോടെ അഞ്ച് മത്സ്യതൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനു പോയ തങ്ങള്‍കുഞ്ഞാലിക്കാനകത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തിരിച്ചുവരാന്‍ വൈകിയത്. ബുധനാഴ്ച എത്തേണ്ട വള്ളം വെള്ളിയാഴ്ച വൈകീട്ട് ആറോടെ കൊയ്‌ലാണ്ടി കടപ്പുറത്താണ് എത്തിയത്. തൊഴിലാളികള്‍ എത്തിയതോടെ കുടുംബങ്ങളും, നാട്ടുകാരും ഏറെ ആശ്വാസത്തിലാണ്.

തങ്ങള്‍കുഞ്ഞാലിക്കാനകത്ത് ഹനീഫ, സുബൈര്‍, പരപ്പനങ്ങാടി സ്വദേശി ആന്റണി, അലി, തൃശൂര്‍ സ്വദേശി രാഘവന്‍ എന്നിവരടങ്ങുന്ന ഏര്‍വാടി ഫൈബര്‍ വള്ളമായിരുന്നു വൈകിയത്. വയര്‍ലെസ് ഫോണ്‍ ഉപയോഗിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നായിരുന്നു വൈകീട്ട് വള്ള ഉടമസ്ഥന്‍ അഷ്‌റഫ് പറഞ്ഞത്.

തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സഹായം ഒരുക്കുമെന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞിരുന്നു. മാത്രമല്ല കുടുംബങ്ങളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. തൊഴിലാളികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുമായി ഫോണില്‍ സംസാരിച്ച് സുഖാന്വേഷണം നടത്തി

Sharing is caring!