മുസ്‌ലിം വ്യക്തിനിയമത്തില്‍ പരിഷ്‌കാരം വരുത്തണം : വനിതാകമ്മീഷന്‍ അംഗം

മുസ്‌ലിം വ്യക്തിനിയമത്തില്‍ പരിഷ്‌കാരം വരുത്തണം : വനിതാകമ്മീഷന്‍ അംഗം

മലപ്പുറം: മുസ്‌ലിം വ്യക്തിനിയമത്തില്‍ കാലോചിത പരിഷ്‌കാരം വരുത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. എംഎസ് താര. കലക്ടറേറ്റില്‍ നടന്ന സിറ്റിങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ബഹുഭാര്യത്വമടക്കമുള്ള കാര്യങ്ങളില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് ഇത്തരം നിയമം പലരും ഉപയോഗിക്കുന്നത്. സത്രീപക്ഷത്ത് നിന്ന് ഇത്തരം നിയമങ്ങള്‍ പരിഷ്‌കരിക്കണം. കേരളത്തെ കുറിച്ചുള്ള ദേശീയ വനിതാകമ്മീഷന്റെ പരാമര്‍ശം ഇവിടുത്തെ സാഹചര്യങ്ങള്‍ അറിയാതെയാണെന്നും അവര്‍ പറഞ്ഞു.

ജോലി സ്ഥലത്ത് പീഡിക്കപ്പെടുന്ന രീതിയില്‍ കൂടുതല്‍ പരാതികള്‍ വരുന്നതായും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. അധ്യാപകര്‍ക്കിടയില്‍ നിന്ന് വരെ ഇത്തരം പരാതികള്‍ വരുന്നുണ്ടെന്നും അംഗങ്ങള്‍ പറഞ്ഞു. 83 പരാതികളാണ് സിറ്റിങില്‍ പരിഗണിച്ചത്. ഇതില്‍ 32 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചു. 12 എണ്ണം ഫുള്‍ കമ്മീഷന്‍ സിറ്റിങിന് മാറ്റി വെച്ചു. രണ്ടെണ്ണം ജാഗ്രതാ സമിതികള്‍ക്കും 24 എണ്ണം അടുത്ത സിറ്റിങിനും മാറ്റി വെച്ചു. പരാതിക്കാര്‍ ഹാജരാവത്തതിനാല്‍ 13 എണ്ണം പരിഗണിക്കാനായില്ല. അഡ്വ. എംഎസ് താര, ഇഎം രാധ, ശ്രീകല സുധീഷ്, റീബ എബ്രഹാം, ഷാന്‍സി നന്ദകുമാര്‍, അയിഷ ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!