കോട്ടക്കുന്നില്‍ സാംസ്‌കാരിക മ്യൂസിയം യാഥാര്‍ഥ്യമാവുന്നു

കോട്ടക്കുന്നില്‍ സാംസ്‌കാരിക മ്യൂസിയം യാഥാര്‍ഥ്യമാവുന്നു

മലപ്പുറം: ജില്ലയുടെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന മ്യൂസിയം യാഥാര്‍ഥ്യമാവുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ അമ്യൂസ്‌മെന്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് മ്യൂസിയം വരുന്നത്. ഇതിന്റെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായി.

40 കോടി രൂപ ചെലവിലാണ് മ്യൂസിയം നിര്‍മിക്കുന്നത്. ജില്ലയുടെ സാംസ്‌കാരിക ചരിത്രം, പൈതൃകം, തനത് കല എന്നിവ അറിയാന്‍ മ്യൂസിയം വേദിയൊരുക്കും. കഴിഞ്ഞ ബജറ്റിലാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കായി സ്ഥലം കണ്ടെത്തി നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ആദ്യം സ്ഥലം കണ്ടെത്തി നല്‍കിയത് മലപ്പുറത്തായിരുന്നു.

ജില്ലയുടെ സാംസ്‌കാരിക നായകന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും ജീവിതം അടയാളപ്പെടുത്തിയാവും മ്യൂസിയം നിര്‍മിക്കുക. ഓപണ്‍ ഓഡിറ്റോറിയം, സമ്മേളന ഹാള്‍ എന്നിവയും ഇതോടൊപ്പമുണ്ടാവും. തനത് കലകള്‍ പരിശീലിക്കാനും അവതരിപ്പിക്കാനും വേദിയുണ്ടാവും. ഇവയെ കുറിച്ച ആയത്തില്‍ അറിവ് നേടാനും മ്യൂസിയം സഹായിക്കും.

നഗരസഭയുടെ കീഴിലായിരുന്നു കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കുണ്ടായിരുന്നത്. ഡിടിപിസിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് നഗരസഭ പാര്‍ക്ക് സ്ഥാപിച്ചത്. പാട്ടക്കാലവധി കഴിഞ്ഞെങ്കിലും സ്ഥലം ഇതുവരെ ഡിടിപിസിക്ക് കൈമാറിയിട്ടില്ല. ലാഭകരമല്ലാത്തതിനാല്‍ അടച്ച് പൂട്ടിയ പാര്‍ക്കിലെ ഉപകരണങ്ങള്‍ പൊളിച്ച് മാറ്റാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിക്കുകയും വില നിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

Sharing is caring!