ഈരാറ്റുപേട്ടയില്‍ ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു; പാര്‍ട്ടി ഓഫിസ് താഴിട്ടു പൂട്ടി

ഈരാറ്റുപേട്ടയില്‍ ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു; പാര്‍ട്ടി ഓഫിസ് താഴിട്ടു പൂട്ടി

ഈരാറ്റുപേട്ട: തെക്കന്‍ കേരളത്തിലെ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം. പുതിയ ജില്ലാ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഈരാറ്റുപേട്ടയ്ക്ക് പുറത്ത് പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സ്ഥലത്തു നിന്നുള്ള കോടീശ്വരനെ പാര്‍ട്ടി നേതാക്കള്‍ പണം വാങ്ങി നിയമിച്ചെന്ന് വിമര്‍ശനമുന്നയിച്ച് ഒരു വിഭാഗം പാര്‍ട്ടി വിട്ടു. പാര്‍ട്ടി നടപടിയോടുള്ള പ്രതിഷേധ സൂചകമായി ഒരു വിഭാഗം ഭാരവാഹികള്‍ ഈരാറ്റുപേട്ടയിലെ മുസ്ലിം ലീഗ് ഓഫിസ് താഴിട്ടു പൂട്ടി.

ഏകദേശം 45ഓളം പേര്‍ ഇതിനകം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇന്ന് വൈകിട്ടോടെ പാര്‍ട്ടി വിടുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന ധാരണയുമായി ഈരാറ്റുപേട്ടയിലെ മുസ്ലിം ലീഗ് നേതാവ് മലപ്പുറം ലൈഫിനോട് വ്യക്തമാക്കി. പാര്‍ട്ടിക്ക് ജില്ലയിലുള്ള ഏക ശക്തി കേന്ദ്രമായ ഈരാറ്റുപേട്ടയില്‍ നിന്നുള്ള വ്യക്തിയായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്ന് വന്നത്. ഇദ്ദേഹം മാറുമ്പോള്‍ സ്വാഭാവികമായും പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ നിന്നു തന്നെ പുതിയ ജനറല്‍ സെക്രട്ടറി വരുമെന്നാണ് ഏവരും കരുതിയിരുന്നത്. പക്ഷേ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി പാര്‍ട്ടിയി നേതൃത്വത്തിലേക്ക് അടുത്തിടെ മാത്രം കടന്നു വന്ന വ്യക്തിയെ ജനറല്‍ സെക്രട്ടറി ആക്കിയെന്നാണ് ആരോപണം.

ജില്ലാ കൗണ്‍സിലിലെ അംഗങ്ങളെ സ്വാധീനിച്ച് ഈ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും വിമത വിഭാഗം പറയുന്നു. പാര്‍ട്ടി വിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂട്ടമായി ഡി വൈ എഫ് ഐയിലേക്ക് ചേക്കേറുമെന്നും സൂചനയുണ്ട്.

Sharing is caring!