കോട്ടക്കല്‍ ആലിക്കല്‍ ജുമാമസ്ജിദില്‍ മാരകായുധങ്ങളുപയോഗിച്ച് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
മലപ്പുറം: കോട്ടക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാമസ്ജിദില്‍ മാരകായുധങ്ങളുപയോഗിച്ച് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പുളിക്കല്‍ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു(45), അബൂബക്കര്‍(50) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ച ജഡിജി എ വി നാരായണന് വിധി പറയും. കോട്ടക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 പ്രതികളാണുള്ളത്.
കോട്ടക്കല്‍ കുറ്റിപ്പുറം അമരിയില്‍ അബുസൂഫിയാന്, പള്ളിപ്പുറം യൂസുഫ് ഹാജി, പള്ളിപ്പുറം മുഹമ്മദ് നവാസ്, പള്ളിപ്പുറം ഇബ്രാഹിംകുട്ടി, പള്ളിപ്പുറം മുജീബ് റഹ്മാന്, തയ്യില്‍ സൈതലവി, അമരിയില്‍ മുഹമ്മദ് ഹാജി, പള്ളിപ്പുറം അബ്ദു ഹാജി, തയ്യില്‍ മൊയ്തീന്‍കുട്ടി, പള്ളിപ്പുറം അബ്ദുര്‍ റഷീദ്, അമരിയില്‍ ബീരാന് എന്നിവര്‍ക്കെതിരായ കുറ്റമാണ് തെളിയിക്കപ്പെട്ടത്. ഇതില്‍ ഏഴാം പ്രതി അമരിയില്‍ മുഹമ്മദ് ഹാജി വിചാരണ കാലയളവില്‍ മരിച്ചിരുന്നു.
2008 ആഗസ്ത് 29 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പള്ളിക്കമ്മറ്റി മെമ്പര്‍മാരുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പരാതിക്കാരനായ അഹമ്മദ്കുട്ടിയെന്ന കുഞ്ഞാവ ഹാജി, സഹോദരങ്ങളായ അബ്ദു, അബുബക്കര്‍ എന്നിവര്‍ ജുമുഅ നമസ്ക്കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു. മാരകായുധവുമായി പള്ളിയിലെത്തിയ പ്രതികള്‍ ഇവരെ തടഞ്ഞു വെക്കുകയും അബ്ദുവിനെയും അബുബക്കറിനെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.
കൊലപാതകം, കൊലപാതക ശ്രമം, മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തിയിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം രാജേഷ് കോടതിയില്‍ ഹാജരായി. 53 സാക്ഷികളില്‍ 22 പേരെ കോടതി മുന്‍പാകെ വിസ്തരിച്ചു. 18 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.
RECENT NEWS
11കാരിക്ക് പീഡനം; മദ്രസ അധ്യാപകന് 81 വർഷം തടവ്
പെരിന്തൽമണ്ണ: പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 81 വർഷത്തേക്ക് ജയിൽവാസത്തിന് ശിക്ഷിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നെയാണ് പെരിന്തല്‍മണ്ണ [...]