പാണക്കാട് കുടുംബത്തിനും മലപ്പുറത്തിനും നന്ദി പറഞ്ഞ് മാലതി മടങ്ങി

പാണക്കാട് കുടുംബത്തിനും മലപ്പുറത്തിനും നന്ദി പറഞ്ഞ് മാലതി മടങ്ങി

മലപ്പുറം: കുവൈത്തില്‍ വധശിക്ഷയ കാത്ത് ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മോചനത്തിന് സഹായിച്ച പാണക്കാട് കുടുംബത്തിനും മലപ്പുറത്തിനും നന്ദി പറഞ്ഞ് മാലതി മടങ്ങി. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മാലതിക്ക് കൈമാറി

പെരിന്തല്‍മണ്ണ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് തഞ്ചാവൂര്‍ സ്വദേശി അര്‍ജുനനെ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിനായി മാലതി കൊല്ലപ്പട്ടയാളുടെ കുടുംബത്തെ കണ്ട് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ കുടുംബ നാഥന്‍ നഷ്ടപെട്ട കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാതെ മാപ്പ് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നത്. തുടര്‍ന്ന് മോചനദ്രവ്യം നല്‍കാനുള്ള തുക കണ്ടെത്താന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുകയായിരുന്നു.

ജിദ്ദ ആസ്ഥാനമായ സെഹ്‌റാന്‍ ഗ്രൂപ്പ്, എന്‍ എ ഹാരിസ് ഫൗണ്ടേഷന്‍, എ.എം.പി ഫൗണ്ടേഷന്‍, സ്റ്റര്‍ലിങ് ഇന്റര്‍നാഷനല്‍, സാലിം മണി എക്‌സ്‌ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും പേര് പറയാനഗ്രഹിക്കാത്ത വ്യക്തികളുമാണ് സഹായധനം നല്‍കിയത്. രണ്ട് ദിവസം കൊണ്ടാണ് ഇത്രയും തുക സ്വരൂപിക്കാനായത്. പിരിച്ചെടുത്ത 25 ലക്ഷം രൂപയും കിടപ്പാടം പണയപ്പെടുത്തി മാലതി സ്വരൂപിച്ച അഞ്ച് ലക്ഷവും ചേര്‍ത്ത് 30 ലക്ഷം രൂപ കൊല്ലപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയുടെ കുടുംബത്തിന് കൈമാറി. തങ്ങളെ സഹായിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പാണക്കാട് കുടുംബത്തിനും മറ്റു സഹൃദയര്‍ക്കുമെല്ലാം നന്ദി പറഞ്ഞാണ് മാലതി മലപ്പുറത്ത് നിന്നും മടങ്ങിയത്‌

Sharing is caring!