പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഡി സി സി പ്രസിഡന്റ്

പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഡി സി സി പ്രസിഡന്റ്

മലപ്പുറം: പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമപരമായി നേരിടുന്നതിനൊപ്പം ജനകീയ പ്രക്ഷോഭത്തിനും എം.എല്‍.എക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ 200 ഓളം ഏക്കര്‍ ഭൂമിയുണ്ടെന്നാണ് പി വി അന്‍വര്‍ നല്കിയത്. ഭൂപരിധി നിയമപ്രകാരമുള്ളതിനേക്കാളുള്ള അധികഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് പ്രകാശ് ആവശ്യപ്പെട്ടു. അന്‍വറിന്റെ പാര്‍ക്ക് നിലവില്‍ ലൈസന്‍സുകളില്ലാതെയാണ് പ്രവര്‍ത്തനം തുടരുന്നത്.

എന്നാല്‍ നിയമലംഘകരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എം എല്‍ എയെ അയോഗ്യനാക്കണമെന്ന് കാണിച്ചാണ് കോടതിയെ സമീപിക്കുക. ഡി സി സി ഭാരവാഹികളുടെ യോഗം ചേര്‍ന്ന് ജനകീയ സമരങ്ങളുടെ രൂപമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അനധികൃത പാര്‍ക്ക് അടച്ചു പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തടയണ പൊളിക്കുന്നതിനായി ആര്‍ ഡി ഒ നല്കിയ റിപ്പോര്‍ട്ട് അപ്രത്യക്ഷമായെന്നാണിപ്പോള്‍ പറയുന്നത്. നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വച്ച് സര്‍ക്കാറിനെ കബളിപ്പിച്ചതിന് എം എല്‍ എക്കെതിരെ കേസെടുക്കണം. അന്‍വര്‍ എം എല്‍ എസ്ഥാനം രാജിവെക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്നും പ്രകാശ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദും പങ്കെടുത്തു.

Sharing is caring!