നിലമ്പൂരിലെ മാവോയിസ്റ്റ് ചരമവാര്‍ഷികം: ഐ.ജി നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്നു

നിലമ്പൂരിലെ മാവോയിസ്റ്റ് ചരമവാര്‍ഷികം:  ഐ.ജി നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്നു

മലപ്പുറം: കഴിഞ്ഞ നവംബര്‍ 24ന് കരുളായി പടുക്ക വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി: എം.ആര്‍ അജിത് കുമാര്‍ നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്നു. മേഖലയില്‍ കനത്ത സുരക്ഷയാണ് ദിവസങ്ങളായി പോലീസ് തുടരുന്നത്.

പോലീസ് സ്‌റ്റേഷനുകള്‍ക്കെല്ലാം അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാത്രികാലങ്ങളില്‍ വനത്തിനുള്ളില്‍ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. തണ്ടര്‍ബോള്‍ട്ട് വനത്തിനുള്ളിലും സ്‌റ്റേഷനുകളിലുമായി വിന്യസിച്ചിട്ടുണ്ട്. ഏത് സമയത്തും പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ അത് നേരിടുന്നതിനുള്ള എല്ലാ സന്നാഹങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.

അതേ സമയം കരുളായില്‍ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റര്‍, ജനകീയ സമിതി കരുളായി എന്ന പേരിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പോസ്റ്റര്‍ പ്രത്യക്ഷപെട്ടത്. കരുളായി ടൗണിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്റര്‍ ഒട്ടിച്ചിട്ടുള്ളത് മാവോയിസ്റ്റ് ഭീകരന്‍മാരെ സഹായിക്കുന്ന ജനവഞ്ചകരെ തിരിച്ചറിയുക എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്.കരുളായി വനമേഖലയില്‍ സ്വജീവന്‍ പണയം വെച്ച് ജനങ്ങള്‍ക്ക് വേണ്ടി മാവോയിസ്റ്റുകളോട് പോരാടിയ കേരളാ പോലീസിനും തണ്ടര്‍ ബോള്‍ട്ടിനും അഭിവാദ്യങ്ങളും പോസ്റ്ററിന്റെ ഉള്ളടക്കത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഭരണ കക്ഷിയില്‍ പെട്ടവര്‍ തന്നെ മാവോയിസ്റ്റ് അനുകൂല നിലപാട് സ്വീകരിച്ചത്‌വിമര്‍ശന വിധേയമായിരുന്നു. കരുളായില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

Sharing is caring!