8000 പാസ്‌പോര്‍ട്ടുകള്‍ അച്ചടിക്കാനാവാതെ കെട്ടികിടക്കുന്നു

8000 പാസ്‌പോര്‍ട്ടുകള്‍ അച്ചടിക്കാനാവാതെ കെട്ടികിടക്കുന്നു

മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടിയതോടെ ദുരിതത്തിലായി ജില്ലയിലുള്ളവര്‍. ജില്ലയില്‍ നിന്നും അപേക്ഷിച്ചവരുടെ 8000 പാസ്‌പോര്‍ട്ടുകളാണ് അച്ചടിക്കാതെ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ കെട്ടികിടക്കുന്നത്.

17നാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടിയത്. ചെലവ് ചുരുക്കാനെന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന് താഴിട്ടത്. ഇതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും നാട്ടുകാരും രംഗത്ത് എത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലെ തകരാറാണ് പ്രിന്റിങ് മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മലപ്പുറത്തുണ്ടായിരുന്ന നാല് പ്രിന്ററുകള്‍ കോഴിക്കോട്ടേക്ക് കൊണ്ട് പോയിരുന്നെങ്കിലും സമയത്തിന് പാസ്‌പോര്‍ട്ട് നല്‍കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുയാണ് ജീവനക്കാര്‍.

വിദേശകാര്യ മന്ത്രാലയം നല്‍കുന്ന പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റില്‍ പേരും വിലാസവും മറ്റു വിവരവും ചേര്‍ക്കേണ്ടത് അതത് ഓഫീസുകളാണ്. നേരത്തെ ഇത് ചെയ്തിരുന്നത് മലപ്പുറം കിഴക്കേത്തലയിലുള്ള ഓഫീസിലായിരുന്നു. ഇതാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ ഒന്നായിരുന്നു മലപ്പുറത്തേത്.

പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ മലപ്പുറം സേവാകേന്ദ്രത്തില്‍ എത്തിയാല്‍ മതിയെങ്കിലും അനുവദിക്കേണ്ടത് കോഴിക്കോട് കേന്ദ്രമാണ്. പോലീസ് നടപടികള്‍ അടക്കമുള്ളവ കഴിഞ്ഞവരുടെ പാസ്‌പോര്‍ട്ടുകളാണ് അച്ചടിക്കാനാവാതെ കോഴിക്കോട് കെട്ടികിടക്കുന്നത്.

Sharing is caring!