മഖാം ആക്രമണം ; കര്‍ശന നടപടിയെടുക്കണമെന്ന് വിസ്ഡം നേതാക്കള്‍

മഖാം ആക്രമണം ; കര്‍ശന നടപടിയെടുക്കണമെന്ന് വിസ്ഡം നേതാക്കള്‍

മലപ്പുറം: നാടുകാണി ജാറം തകര്‍ത്ത കേസില്‍ കുറ്റവാളികളെ കണ്ടെത്തിയ പോലീസ് നടപടി അഭിനന്ദനാര്‍ഹമാണെന്നും കറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടി കൈക്കൊള്ളണമെന്നും വിസ്ഡം ഗ്ലോബല്‍ മിഷന്‍ സംസ്ഥാന ചെയര്‍മാന്‍ പി.എന്‍.അബ്ദുല്ലത്തീഫ് മദനി , ജന..കണ്‍വീനര്‍ ടി.കെ അഷ്‌റഫ് ,ഐ.എസ്.എം ജന:സെക്രട്ടറി കെ.സജ്ജാദ്, എം.എസ്.എം ജന:സെക്രട്ടറി എം.ലുബൈബ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുക വഴി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ഇസ്ലാമിക പ്രബോധനത്തിന് വിഘാതം സൃഷ്ടിക്കുകയുമാണ് പ്രതികള്‍ ചെയതിരിക്കുന്നത്. അക്രമത്തിന്റെ പാത മതവിരുദ്ധവും രാജ്യ വിരുദ്ധവുമാണ്. ഇത്തരം ദുഷ്‌ചെയ്തികളിലൂടെ ഏകദൈവാരാധനയുടെ പ്രചാരണത്തിനുള്ള അവസരമാണ് അക്രമികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

പിടിക്കപ്പെട്ട അക്രമികളെ മുജാഹിദ്കളുമായി ബന്ധപ്പെടുത്തി കാമ്പയിന്‍ നടത്തുന്നതിന് പിന്നിലുള്ള ഗൂഢാലോചന തിരിച്ചറിയണമെന്നും വിസ്ഡം നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഏതാനും വികാരജീവികള്‍ കാട്ടിക്കൂട്ടുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് നാട്ടില്‍ മുജാഹിദുകള്‍ സമാധാനപരമായി നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കാമെന്ന അജണ്ട ആത്മീയ വ്യാപാരികളുടെ വ്യാമോഹം മാത്രമാണ്.

നവജാത ശിശുവിന് മുലപ്പാല്‍ കൊടുക്കരുതെന്ന് കല്‍പിച്ചവരെയും , മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം മാസങ്ങളോളം മറവ് ചെയ്യാതെ സൂക്ഷിക്കാന്‍ പ്രേരിപ്പിച്ചവരെയും പുനര്‍വിവാഹത്തിനായ് പെട്രോെളൊഴിച്ച് ഹോമം നടത്താന്‍ നേതൃത്വം കൊടുത്തവരുടെയുമൊക്കെ തനിനിറം പൊതു സമൂഹത്തിന് വ്യക്തമാക്കിക്കൊടുത്ത ബോധവല്‍ക്കരണ രീതിയെ അട്ടിമറിക്കുന്ന നീക്കങ്ങളെ ഒന്നിച്ചു നേരിടണം.

തലതിരിഞ്ഞ ഓണ്‍ലൈന്‍ വായനയും മുന്‍ഗാമികളുടെ രീതിശാസ്ത്രത്തെ അവഗണിച്ചുള്ള മതപഠനവും വരുത്തുന്ന വിനകളെ സംഘടിത സലഫി സംഘടനകള്‍ക്ക് മേല്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും. മതത്തെ കച്ചവടവല്‍ക്കരിക്കുന്നവരെയും അക്രമികളെയും ഒരു പോലെ തുറന്ന് കാണിക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും .

ജാറം തകര്‍ക്കുകയല്ല ഏകദൈവാരാധന വ്യക്തമായി പഠിപ്പിക്കുക വഴി മനസ്സുകളില്‍ നിന്ന് വികല വിശ്വാസങ്ങള്‍ പടിയിറക്കുകയാണ് മുജാഹിദുകളുടെ പ്രവര്‍ത്തന രീതി. കേരളത്തില്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന വിവിധ മുജാഹിദ് വിഭാഗങ്ങളില്‍ ആരും ജാറങ്ങള്‍ പൊളിക്കാന്‍ പഠിപ്പിച്ചിട്ടില്ല. ഖബറുകളില്‍ കിടക്കുന്നത് ആരാണെന്നു പോലും അറിയാത്തവര്‍വരേ പ്രാര്‍ത്ഥിക്കപ്പെടുന്ന ദുരവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം പ്രബോധന പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധിച്ച പ്രാധാന്യമാണ് വിളിച്ചോതുന്നതെന്നും പ്രസ്ഥാവനയില്‍ പറയുന്നു

Sharing is caring!