ഗുണ്ടാ പിരിവ് നല്‍കാത്ത തെരുവ് കച്ചവടക്കാരനെ അക്രമിച്ചു

ഗുണ്ടാ പിരിവ്  നല്‍കാത്ത തെരുവ്  കച്ചവടക്കാരനെ  അക്രമിച്ചു

മലപ്പുറം: ഗുണ്ടാ പിരിവ് ചോദിച്ചെത്തിയയാള്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് തെരുവുകച്ചവടക്കാരനെ നിരന്തരമായി ഉപദ്രവിക്കുന്നതായി പരാതി. പൊന്നാനി എ.വി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം കിഴങ്ങ് വര്‍ഗങ്ങള്‍ കച്ചവടം ചെയ്യുന്ന ചാവക്കാട് സ്വദേശി ഫിറോസിനെയാണ് ഗുണ്ടാപിരിവ് നല്‍കാത്തതിന്റെ പേരില്‍ നിരന്തരമായി ബുദ്ധിമുട്ടിക്കുന്നത്. പൊന്നാനിയില്‍ നടന്ന വാവുവാണിഭത്തിന് കച്ചവടം നടത്താനെത്തിയ ഫിറോസിനോട് പൊന്നാനി സ്വദേശിയായ ഒരാളെത്തി കച്ചവടം നടത്തണമെങ്കില്‍ അഞ്ഞൂറു രൂപ ദിനംപ്രതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പലരും ഇത് നല്‍കാന്‍ തയ്യാറായെങ്കിലും ഗുണ്ടാ പിരിവ് നല്‍കില്ലെന്ന് ഫിറോസ് പറഞ്ഞതോടെ കീശയില്‍ നിന്നും പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫിറോസ് ഇത് തടയുകയായിരുന്നു. പിന്നീട് ഫിറോസ് തെരുവുകച്ചവടം നടത്തുന്ന ഭാഗത്ത് മലവും, മറ്റുപഴകിയ അവശിഷ്ടങ്ങളും കൊണ്ടുവന്നിട്ട് നിരന്തരമായി ശല്യം ചെയ്യുന്നുവെന്നാണ് പരാതി. അതുമൂലം ഫിറോസിന്റെ പക്കല്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. ഇതോടെ ദുരിതത്തിലായിരിക്കയാണ് ഈ കച്ചവടക്കാരന്‍. ജീവിക്കാന്‍ വേണ്ടി തെരുവു കച്ചവടത്തിനിറങ്ങിയ സാധാരണക്കാരന് നേരെയാണ് ഗുണ്ടാ പിരിവിന്റെ പേരില്‍ ആഭാസം അരങ്ങേറുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ഫിറോസ്.

Sharing is caring!