അന്ധയായ മലപ്പുറത്തിന്റെ സുഹറാബി ഇനി ഗവ. ഹയര്‍സെക്കന്‍ഡറിയിലെ സ്‌കൂളിലെ ടീച്ചര്‍

അന്ധയായ മലപ്പുറത്തിന്റെ സുഹറാബി ഇനി  ഗവ. ഹയര്‍സെക്കന്‍ഡറിയിലെ സ്‌കൂളിലെ ടീച്ചര്‍

നിലമ്പൂര്‍: വൈകല്യങ്ങളെ മറന്ന് പരിശ്രമത്തിനൊടുവില്‍ സുഹ്‌റാബിയുടെ ആഗ്രഹം സഫലമായി. കരുളായി മൈലമ്പാറ സ്വദേശി സുഹ്‌റാബി ഇനി സര്‍ക്കാര്‍ ഹൈ സ്‌കൂള്‍ അധ്യാപിക . ജന്‍മനാ അന്ധയായി ജനിച്ച സുഹറാബി തന്റെ വൈകല്യങ്ങളില്‍ പകച്ച് നില്‍ക്കാതെ നീണ്ട പരിശ്രമത്തിനൊടുവില്‍ പി.എസ്.സി നടത്തിയ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.

നിലവില്‍ കരുളായി പഞ്ചായത്ത് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി ചെയ്യുകയായിരുന്നു സുഹ്‌റാബി. പൂക്കോട്ടുംപാടം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സുഹറാബിക്ക് അധ്യാപികയായി ജോലി ലഭിച്ചിട്ടുള്ളത്.കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാറും അസിസ്റ്റന്റ് സെക്രട്ടറി പ്രസാദും മറ്റ് ജീവനക്കാരും ചേര്‍ന്ന് സുഹറാബിയെ പൂക്കോട്ടുംപാടം സ്‌കൂളില്‍ എത്തിച്ചു.സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജി.സാബുവും ഉപപ്രധാന അധ്യാപിക റസിയ ബീഗവും മറ്റ് അധ്യാപകരും ചേര്‍ന്ന് സുഹറാബിയെ സ്‌കൂളിലേക്ക് സ്വീകരിച്ചു. സുഹ്‌റാബിയുടെ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ പരിശോധിച്ച് റജിസ്റ്ററില്‍ സുഹറാബി ഒപ്പ് വച്ചതോടെ നീണ്ട നാളത്തെ കാത്തിരിപ്പിനാണ് സാഫല്യമായത്.

സുഹറാബി റാങ്ക് നേടിയപ്പോള്‍ മലപ്പുറം ലൈഫ് നല്‍കിയ വാര്‍ത്ത

കണ്ണന്‍കുളവന്‍ അബ്ദുല്‍ ഖാദറിന്റെ മകളായ സുഹറാബി വെയ്‌റ്റേജ് മാര്‍ക്കിന്റെ ബലത്തിലല്ല പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. റാങ്ക് നേടിയതിന്റെ കടപ്പാട് മഞ്ചേരി എയ്‌സ് പി എസ് സി കോച്ചിങ് സെന്ററിനും, തന്റെ പിതാവിനും, സഹപാഠികള്‍ക്കുമാണ് സുഹറാബി നല്‍കുന്നത്. ആത്മാര്‍ഥമായ പരിശ്രമവും, ഇച്ഛാശക്തിയുമുണ്ടെങ്കില്‍ എല്ലാ പരിമിതികളേയും അതിജീവിച്ച വിജയിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് തന്റെ നേട്ടമെന്ന് സുഹറാബി പറഞ്ഞു.

Sharing is caring!