ഡോക്ടറുടെ കൈപ്പിഴയില്‍ മലപ്പുറത്തെ കുഞ്ഞിന് ഗുരുതര രോഗം

ഡോക്ടറുടെ കൈപ്പിഴയില്‍  മലപ്പുറത്തെ കുഞ്ഞിന്  ഗുരുതര രോഗം

മലപ്പുറം: ഡോക്ടറുടെ കൈപ്പിഴമൂലം അഞ്ചുവയസുകാരന് ഗുരുതര രോഗം വരികയും കണ്ണിന്റെ കാഴ്ചശക്തിക്ക് കോട്ടം വരികയും ചെയ്ത സംഭവത്തില്‍ കുട്ടിക്ക് ചികിത്സാച്ചെലവ് നല്‍കി ഒത്തുതീര്‍പ്പിക്കാന്‍ ആരോപണവിധേയനായ ഡോക്ടറുടെ ശ്രമം .

പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിച്ച് പൊന്നാനിയിലെ നിര്‍ധന കുടുംബത്തിലെ ജബ്ബാറിന്റെ മകന്‍ അഞ്ചുവയസുകാരനായ അബ്ദുറഹിമാന് ശരീരമാസകലം തൊലി നഷ്ടപ്പെട്ട അവസ്ഥ വന്നിരുന്നു .മാസങ്ങളോളം ചികിത്സിച്ചതോടെ കുട്ടിയുടെ കണ്ണിന്റെ കാഴ്ചശക്തിക്കും മങ്ങലേറ്റു .തിരുവനന്തപുരത്ത് നടത്തിയ വിദഗ്ധ ചികിത്സയെതുടര്‍ന്ന് തൊലിയിലെ പ്രശ്‌നങ്ങള്‍ സുഖപ്പെട്ടെങ്കിലും സൂര്യപ്രകാശത്തിലേക്ക് നോക്കാന്‍ കുട്ടിക്ക് കഴിയുന്നില്ല .ഇതിനാവശ്യമായ വിദഗ്ദ ചികിത്സ നല്‍കാന്‍ തെരുവില്‍ കിഴങ്ങുകള്‍ വില്‍പ്പന നടത്തുന്ന പിതാവിന് സാധിക്കുന്നില്ല .

ഇത് സംബന്ധമായി വാര്‍ത്ത വന്നതോടെയാണ് ആരോപണവിധേയനായ ഡോക്ടര്‍ ചില മത സംഘടനകളുടെ സഹായത്തോടെ കുട്ടിക്ക് നിശ്ചിതതുക നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് .അതേസമയം കുട്ടിക്ക് സംഭവിച്ചത് ചികിത്സാപ്പിഴവല്ല മറിച്ച് മരുന്ന് നല്‍കിയപ്പോള്‍ സ്റ്റീവന്‍സ് ജോണ്‍സന്‍ സിന്‍ട്രോം എന്ന അസുഖമാണെന്നാണ് ഡോക്ടറുടെ വിശദീകരണം .ചില മരുന്നുകള്‍ കഴിച്ചാല്‍ പത്ത് ലക്ഷത്തില്‍ ഒരാള്‍ക്കെന്ന തരത്തില്‍ അപൂര്‍വ്വമായി ഈ രോഗം വരാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു .

പനിക്ക് ചികിത്സിക്കാനാണ് കുട്ടിയെ ആദ്യം ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത് .അപ്പോള്‍ ഡോക്ടര്‍ എഴുതിയ നാല് മുന്നില്‍ ഒന്ന് ഗുണ്ട് മരുന്നാണ് .മറ്റു മൂന്ന് മരുന്നുകളും നിലവാരമുള്ള കമ്പനികളുടെതുമാണ് .കൂട്ടത്തില്‍ നല്‍കിയ ഗുണ്ട് മരുന്ന് നിര്‍മിക്കുന്നതാകട്ടെ ആരോപണ വിധേയനായ ഡോക്ടര്‍കൂടി പങ്കാളിത്തമുള്ള ഒരു കമ്പനിയുമാണ് .ഈ മരുന്നാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്.
സംഭവം പുറം ലോകമറിഞ്ഞതോടെ വാര്‍ത്ത നല്‍കിയതിനെതിരെ ചിലയാളുകള്‍ കുട്ടിയുടെ പിതാവിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു .ഡോക്ടറോട് കളിക്കരുതെന്ന് പറഞ്ഞാണ് ഭീഷണിയെന്നാണ് ജബ്ബാര്‍ പറയുന്നത് .

ഇതിനകം നാലു ലക്ഷത്തോളം രൂപ കുട്ടിയുടെ ചികിത്സക്ക് ചിലവ് വന്നു .അമ്പതിനായിരത്തോളം രൂപ നാട്ടുകാര്‍ നല്‍കി സഹായിക്കുകയും ബാക്കി ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് കണ്ടെത്തുകയുമായിരുന്നു .കണ്ണിന്റെ ചികിത്സക്കായ് കുഞ്ഞിനെ ഇന്നലെയും തിരുനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു .കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഈ കുടുംബത്തിന്റെ ദാരിദ്യം ഇവരെ അനുവദിക്കുന്നുമില്ല .

Sharing is caring!