മലപ്പുറത്തെ ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടുപോയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

മലപ്പുറത്തെ ഭര്‍തൃമതിയായ  യുവതിയെ തട്ടിക്കൊണ്ടുപോയ  വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. വെങ്ങാട് സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കാട്ടിരി സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. വ്യാജ സിദ്ധനായ ഇയാള്‍ യുവതിയെ പ്രകോപിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറയുന്നു.

കോഴിക്കോട് കൊടുവള്ളിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ തന്ത്രപരമായാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് അബ്ദുള്‍ ഹക്കീമിനെയും യുവതിയെയും കുട്ടിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി നിര്‍ദേശപ്രകാരം യുവതിയെയും കുട്ടിയെയും അവരുടെ മാതാവിനൊപ്പം പോലീസ് സംരക്ഷണത്തില്‍ വീട്ടിലേക്ക് മടക്കിയയക്കുകയുമായിരുന്നു. പ്രതിയായ അബ്ദുള്‍ ഹക്കീമിനെതിരെ സമാനമായ രീതിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

2008ല്‍ കുറ്റിപ്പുറത്തു നിന്ന് മറ്റൊരു യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയിരുന്നതായും 2012ല്‍ മേലാറ്റൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ പോലീസിലും സമാനമായ രീതിയില്‍ കേസുണ്ട്. വളാഞ്ചേരി എസ്.ഐ സി.ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസുകാരായ രാജേഷ് അബ്ദുള്‍ റഹ്മാന്‍, ദേവയാനി, മജീദ്, അനില്‍കുമാര്‍, സനല്‍കുമാര്‍, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!