ഐഎസ്എല്ലില്‍ തിളങ്ങാന്‍ എംഎസ്പിയുടെ അഭിമാനതാരങ്ങള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് ഈ മാസം 17 ന് പന്തുരുളുമ്പോള്‍ മലപ്പുറം എം.എസ്.പി സ്കൂളിന് അഭിമാനിക്കാനേറെ. മലബാര്‍ സ്പെഷ്യല്‍ പോലീസ് സ്കൂളിന്റെ കളിമുറ്റത്ത് പന്തുതട്ടി വളര്‍ന്ന നാലു പേര് ഇക്കുറി വിവിധ ഐ.എസ്.എല്‍ ടീമുകളില്‍ ഇടം പിടിച്ചിരിക്കുന്നു . ആഷിഖ് കുരുണിയന്, ജിഷ്ണു ബാലകൃഷ്ണന്, എം.എസ്.സുജിത്ത്, ബിബിന്‍ ബോബന് എന്നിവരാണ് എം.എസ്.പി വളര്‍ത്തിയെടുത്ത ആ യുവ താരങ്ങള്‍. ആഷിഖ് പൂനെ സിറ്റിക്കും ബോബന് ചെന്നൈയിന് എഫ്.സിക്കും ജിഷ്ണുവും സുജിത്തും കേരള ബ്ലാസ്റ്റേഴ്സിനുമാണ് ജഴ്സിയണിയുന്നത്.
മലപ്പുറത്തിനടുത്ത പട്ടര്‍ക്കടവുകാരനായ ആഷിഖ് 2012ലെ സുബ്രതോ കപ്പിലൂടെയാണ് ശ്രദ്ധേയനായത്. അന്ന് ആ ടൂര്‍ണമെന്റില്‍ എം.എസ്.പിയുടെ എണ്ണം പറഞ്ഞ കളിക്കാരനായിരുന്നു ആഷിഖ്.ഡല്‍ഹി ഡൈനാമോസില്‍ ചേരാനിരുന്ന ആഷിഖിനെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ തന്നെ പൂനെ സ്വന്തമാക്കിയിരുന്നു.എന്നാല്‍ , സ്പെയിനിലെ വിയ്യാ റയല്‍ ജൂനിയര്‍ അക്കാദമിയിലെപരിശീലനം മൂലം പൂനെക്കു കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ആഷിഖ് കളിക്കുകയും ഗോള്‍ നേടുകയുമുണ്ടാകുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികളുടെ കണക്ക് കൂട്ടല്‍. നാലു വര്‍ഷത്തേക്കാണ് പുനെ സിറ്റിയുമായുമായുള്ള ആഷിഖിന്റെ കരാര്‍.
മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു ബാലകൃഷ്ണന് കേരളത്തിന്റെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മൂന്നു വര്‍ഷത്തെകരാറിലാണൊപ്പിട്ടിരിക്കുന്നത്. എം.എസ്.പി യിലൂടെ വളര്‍ന്ന ജിഷ്ണു ,ഗോകുലം എഫ്.സിക്കു കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ അണ്ടര്‍ 23 ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജിഷ്ണു കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള ജിഷ്ണു ഇരുവിംഗുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ്. ഈ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ജിഷ്ണു കേരളത്തിനു വേണ്ടി മികച്ച കളി കാഴ്ചവെച്ചിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ ബിബിന്‍ ബോബന്റെ ചെന്നൈയിന് എഫ്.സിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കാണ്. എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ബിബിന്റെ വലിയ മോഹമായിരുന്നു എം.എസ്.പിക്ക് കളിക്കുക എന്നത്.2015ല്‍ ബിബിന്റെ ആഗ്രഹം സഫലമായി.ആ വര്‍ഷം സുബ്രതോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള ബിബിന്റെ വലിയ മോഹം സീനിയര്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയണിയണമെന്നാണ്. ചെന്നൈയിന് എഫ്.സി.യുടെ ഇംഗ്ലണ്ടുകാരനായ പുതിയ കോച്ച് ജോണ്‍ ഗ്രിഗറിയുടെ കീഴില്‍ കളിയുടെ പുതിയ അടവുകളുമായി നീലക്കുപ്പായത്തില്‍ ബിബിന്‍ തകര്‍ത്ത് കളിക്കുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികള്‍ കരുതുന്നത്.
എം.എസ്.സുജിത്ത് മലപ്പുറം എടക്കര സ്വദേശിയാണ്. ജിഷ്ണുവും ആഷിഖും ബിബിനും സ്ട്രൈക്കര്‍മാരാണെങ്കില്‍ സുജിത്ത് ഗോള്‍കീപ്പറാണ്. ബ്ലാസ്റ്റേഴ്സില്‍ ഒരു വിദേശിയടക്കം മൂന്ന് ഗോള്‍കീപ്പര്‍ മാര്‍ക്കു പിറകിലാണ് സുജിത്തിന്റെ നിലവിലെ സ്ഥാനം.(പോള്‍റച്ചുബ്ക, സുഭാഷിക് റോയ് ചൗധരി, സന്ദീപ് നന്ദി, എം.എസ്.സുജിത്ത് ) കളിക്കാനവസരം കിട്ടുകയാണങ്കില്‍ പോസ്റ്റ് ബാറിനു കീഴില്‍ സുജിത്ത് വിസ്മയം തീര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സുബ്രതോ കപ്പ് ഫൈനലില്‍ സുജിത്തിന്റെ പ്രകടനം കണ്ടവര്‍ വിലയിരുത്തുന്നത്.
എം.എസ്.പിയും ബ്രസീലും തമ്മില്‍ നടന്ന സുബ്രതോ കപ്പിന്റെ കലാശപ്പോരില്‍ പതിനഞ്ചോളം മികച്ച സേവുകളാണ് സുജിത്ത് നടത്തിയത്.ബ്ലാസ് റ്റേഴ്സുമായി ഒരു വര്‍ഷത്തെകരാറിലാണ് സുജിത്ത് ഒപ്പിട്ടിരിക്കുന്നത്.പത്തൊന്‍പതുകാരനും അപാര പൊക്കത്തിനുടമയുമായ സുജിത്തിന് ഗോള്‍വല കാക്കാന്‍ അവസരം ലഭിക്കേണമേ എന്നാണ് മഞ്ഞപ്പട ആരാധകരുടെ പ്രാര്‍ത്ഥന. എം.എസ്.പിയുടെ സന്താനങ്ങളായ നാലു പേരുടെയും ലക്ഷ്യം ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലൊരിടമാണ്. അവരുടെ ആഗ്രഹ സഫലീകരണം ഐ.എസ്.എല്ലിലെ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണിരികുന്നത്. ആ യുവ ഫുട്ബാളര്‍മാരുടെ അരങ്ങേറ്റം ഗംഭീരമാകട്ടെ.
RECENT NEWS

കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നിഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം
കാളികാവ്: അനിയത്തിക്ക് വേറെ യൂണിഫോം തയിക്കാൻ ഗതിയില്ലാത്തതിനാൽ ഛായം പൂശരുതെന്ന് പറഞ്ഞ പെൺകുട്ടിയെന്ന നിലയിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത വ്യാജമെന്ന് നിഗമനം. പെൺകുട്ടിയുടെ വേദന അറിഞ്ഞതോടെ പലരും സഹായ വാഗ്ദാനവുമായി സമീപത്തെ പല ഓഫിസുകളേയും [...]