പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍

കൊച്ചി: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കുന്നതിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി എം പി ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം നിറുത്തിവെക്കരുതെന്നാവശ്യവുമായി കുഞ്ഞാലിക്കുട്ടി സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് കാണിച്ച് മന്ത്രി എം പിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ നിയമനടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

2006 ല്‍ മലപ്പുറത്ത് ആരംഭിച്ച പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കേന്ദ്ര മന്ത്രി സുഷമ സ്വരാജില്‍ നിന്ന് ലഭിച്ച കത്തിന്റെ പകര്‍പ്പുകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു.

രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള ജില്ല എന്ന നിലക്ക് മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കുന്നത് തന്റെ മണ്ഡലം കൂടി ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ദുരിതമുണ്ടാക്കുമെന്നാണ് പാലമെന്റംഗം കൂടിയായ കുഞ്ഞാലിക്കുട്ടി അഡ്വ. കെ ഐ അബ്ദുല്‍ റഷീദ് മുഖേന സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. പതിനൊന്നു വര്‍ഷത്തിനുള്ളില്‍ ഇരുപത് ലക്ഷത്തോളം പാസ്‌പോര്‍ട്ടുകള്‍ ഈ ഓഫീസില്‍ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലൂടെ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ മാസം 17 തിയ്യതി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസിലെ അന്തിമ വിധി വരുന്നത് വരെ താല്‍കാലിക സ്‌റ്റേ അനുവദിക്കണമെന്നും കുഞ്ഞാലിക്കുട്ടി കോടിതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

Sharing is caring!