മുന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്

മുന്‍ മലപ്പുറം ജില്ലാ  കലക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്

മുന്‍ മലപ്പുറം ജില്ലാ കലക്ടറും ജല അതോറിറ്റി എംഡി ഷൈന മോള്‍ ഐഎഎസിനെതിരെ ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്. കോടതിയലക്ഷ്യ ഉത്തരവ് നടപ്പാക്കാത്തതിനാണ് കേരള ഹൈക്കോടതി ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഷൈന മോളെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച രാവിലെ 10.15ന് ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈനാ മോള്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അതോറിറ്റിയുടെ കരാര്‍ ജോലിയേറ്റ കമ്പനിക്ക് ലേബര്‍ ചെലവ് പുതുക്കി നല്‍കാനുള്ള ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തതിലാണ് ഷൈന മോള്‍ക്കെതിരെ കോടതി നടപടി സ്വീകരിച്ചത്. ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ശ്രീനേഷ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചത്.

വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ കണക്കിലെടുത്ത് കരാറുകാര്‍ക്ക് ലേബര്‍ കൂലി പുതുക്കി നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൂലി പുതുക്കി നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന ജല അതോറിറ്റി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും തള്ളിപ്പോയി. നിരസിച്ചു.

ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയിട്ടും കരാറുകാര്‍ക്ക് ലേബര്‍ കൂലി പുതുക്കി നല്‍കാന്‍ ജല അതോറിറ്റി തയ്യാറായില്ല. ലേബര്‍ ചെലവ് പുതുക്കി നല്‍കാമെന്ന് കമ്പനിയുമായുള്ള കരാറില്‍ പറഞ്ഞിട്ടില്ലെന്ന് വാദിച്ചാണ് ജല അതോറിറ്റി എംഡി ഈ ആവശ്യം നിരസിച്ചത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും ജല അതോറിറ്റി ലേബര്‍ കൂലി പുതുക്കി നല്‍കുന്നില്ലെന്ന് കാണിച്ച് എന്‍ജിനീയറിങ് പ്രോജക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ശ്രീനേഷാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

കോടതിയലക്ഷ്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കുന്നതിനിടെ എംഡി ഷൈന മോള്‍ വെള്ളിയാഴ്ച ഹാജരാകുമെന്നാണ് ജല അതോറിറ്റിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. എന്നാല്‍ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴും ജല അതോറിറ്റി എംഡി ഷൈന മോള്‍ ഹാജരായില്ല. ഇതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. കോടതിയില്‍ ഹാജരാകാത്തതിനും, ഉത്തരവ് നടപ്പിലാക്കാത്തതിനുമാണ് ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് അനുവദിക്കണമെന്ന ഷൈന മോളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഷൈനാ മോളെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച രാവിലെ 10.15ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് വാറന്റില്‍ പറയുന്നത്. അതേസമയം, വാറന്റില്‍ ഷൈന മോള്‍ക്ക് ജാമ്യം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 25,000 രൂപയാണ് ജാമ്യത്തുക. അറസ്റ്റ് ഒഴിവാക്കാന്‍ ഷൈന മോള്‍ ജാമ്യമെടുത്തേക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന സൂചന.

Sharing is caring!