കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി

കോട്ടയ്ക്കല്‍ അല്‍മാസ്  ആശുപത്രിയിലേക്ക്  ബി.ജെ.പി മാര്‍ച്ച് നടത്തി

കോട്ടയ്ക്കല്‍: മതിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെയും, മാനദണ്ഡങ്ങള്‍ പാലിക്കാതെയും, വര്‍ഷങ്ങളായി കൊഴൂര്‍ പാടശേഖരത്തിലേക്ക് ആശുപത്രി മാലിന്യം ഒഴുക്കിവിടുന്ന അല്‍മാസ് ആശുപത്രി മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മലിനീകരണംമൂലം കൊഴൂര്‍ പാടശേഖരത്തിനു സമീപം താമസിക്കുന്ന ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ആശുപത്രി മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും, പുട്ടും കടലയുംമാത്രം കഴിച്ചിരിക്കാനുള്ളതല്ല മനുഷ്യാവകാശ കമ്മീഷനെന്നും അദ്ധേഹം കുറ്റപ്പെടുത്തി. മതിയായ മലീനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ പാലിക്കാതെ ആശുപത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരായ പാവങ്ങളുടെ കുടിവെള്ളം മുട്ടിച്ച ആശുപത്രി മാനേജ്‌മെന്റിനെ നിലക്കു നിര്‍ത്താന്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ധേഹം പറഞ്ഞു. ആശുപത്രിക്കെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടകളെ വിട്ടും സാമ്പത്തിക സ്വാധീനത്തിലും ഒതുക്കിത്തീര്‍ക്കുന്ന മാനേജ്‌മെന്റ് നടപടി ബി.ജെ.പി കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ധേഹം പറഞ്ഞു. ബി.ജെ.പി കോട്ടക്കല്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം വി.ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, കെ.വത്സരാജ്, എം.കെ.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.ജെ.പി നേതാക്കളായ രവിതേലത്ത്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ചന്ദ്രിക, രാജസുലോചന, സജീഷ് പൊന്മള, കെ.ടി അനില്‍കുമാര്‍, രേഖ ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!