യുഡിഎഫ് പടയൊരുക്കം നവംബര്‍ 10 മുതല്‍ മലപ്പുറം ജില്ലയില്‍

യുഡിഎഫ് പടയൊരുക്കം നവംബര്‍ 10 മുതല്‍  മലപ്പുറം ജില്ലയില്‍

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം നവംബര്‍ പത്തിന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. നവംബര്‍ 10 വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പടയൊരുക്കത്തെ സ്വീകരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച പടയൊരുക്കം പര്യടനം നടത്തുക. ശനിയാഴ്ച താനൂര്‍, തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം, മങ്കട മണ്ഡലങ്ങളിലാണ് പര്യടനം. മഞ്ചേരി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലാണ് ഞായറാഴ്ച പര്യടനം, ജില്ലയിലെ സമാപനം പെരിന്തല്‍മണ്ണയില്‍ വൈകീട്ട് അഞ്ചു മണിക്ക് നടക്കുമെന്നും പി.ടി. അജയ്‌മോഹന്‍, യു.എ. ലത്തീഫ് എന്നിവര്‍ അറിയിച്ചു.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്, മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി, എഐസിസി ജനറല്‍ സെക്രട്ടി കെ.സി. വേണുഗോപാല്‍ എംപി, ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എംപി, കെ. സുധാകരന്‍, കെ. മുരളീധരന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ചെയര്‍മാന്‍ ജോണി നെല്ലൂര്‍, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനയ്‌ക്കെതിരേ ജില്ലയിലെ പൊതുജനങ്ങളില്‍ നിന്നു സ്വീകരിച്ച പതിനൊന്ന് ലക്ഷത്തില്‍പ്പരം ഒപ്പുകള്‍ ജാഥാ ക്യാപ്റ്റന് കൈമാറും. പടയൊരുക്കത്തിന്റെ ഭാഗമായി നവംബര്‍ എട്ട് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് റാലി സംഘടിപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ റാലി ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയില്‍ നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും.

ഭരണത്തിലേറി ഒന്നര വര്‍ഷം കൊണ്ട് തന്നെ പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്. നോട്ടു നിരോധനത്തിലൂടെയും ജി.എസ്.ടി നടപ്പിലാക്കിയതില്‍ വരുത്തിയ അപാകതമൂലവും രാജ്യം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ നേരിട്ടു കൊണ്ടിരിക്കുന്നു. അടിക്കടിയുള്ള ഇന്ധന വിലവര്‍ദ്ധനവും രൂക്ഷമായ വിലക്കയറ്റവും കുടുംബ ബജറ്റിനെപ്പോലും താളം തെറ്റിച്ചിരിക്കുകയാണ്. നരേന്ദ്ര മോദി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുമ്പോള്‍ കെടു കാര്യസ്ഥതയുടെ കാര്യത്തില്‍ പിണറായി വിജയന്‍ രാജ്യത്തെ മറ്റു മുഖ്യമന്ത്രിമാരെ പിന്തള്ളിയിരിക്കുകയാണ്. മദ്യ നയം തിരുത്തിയെഴുതി സംസ്ഥാനത്തെ ക്രമസമാധാന നില സര്‍ക്കാര്‍ തകര്‍ത്തു. സാമ്പത്തികം, ഭക്ഷ്യം, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളുടെ അനങ്ങാപ്പാറ നയം സംസ്ഥാനത്തെ ജന ജീവിതം ദുസഹമായിക്കിയിരിക്കുന്നു. ഇരു സര്‍ക്കാരുകളും ജനങ്ങളെ വെല്ലുവിളിച്ചു ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ കടുത്ത ചെറുത്തു നില്‍പ്പിനും തീക്ഷണമായ പോരാട്ടത്തിനും യുഡിഎഫ് നേതൃത്വം നല്‍കും. ഇതിന്റെ മുന്നോടി ആയാണ് പടയൊരുക്കം സംഘടിപ്പിച്ചിരിക്കുന്നത്. വന്‍ ജനപിന്തുണയാണ് പടയൊരുക്കത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടു വന്ന മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഏറ്റടുത്തു എന്നതിന്റെ തെളിവ് കൂടിയായാണ് ഇതെന്നും അവര്‍ ചൂണ്ടി കാണിച്ചു. പി. ഉബൈദുള്ള എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Sharing is caring!