ഗെയ്ല്‍ പദ്ധതി സര്‍ക്കാര്‍ അടിയന്തരമായി പുന:പരിശോധിക്കണമെന്ന് കാന്തപുരം

ഗെയ്ല്‍ പദ്ധതി സര്‍ക്കാര്‍ അടിയന്തരമായി പുന:പരിശോധിക്കണമെന്ന് കാന്തപുരം

കോഴിക്കോട്: ഗെയില്‍ ഭൂഗര്‍ഭ വാതക പൈപ്പ്‌ലൈന്‍ പദ്ധതി സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ഉപദ്രവകരമായ രീതിയില്‍ ഗെയില്‍ പദ്ധതി നടപ്പാക്കരുത്. ജനങ്ങളെ ബാധിക്കാത്ത സ്ഥലങ്ങളിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോകാം. കടല്‍ തീരത്തിലൂടെ കൊണ്ടുപോകുന്നത് പരിഗണിക്കാം. ചെലവ് കൂടുമെന്ന് കരുതി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും കാന്തപുരം വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലൂടെയും രണ്ട് നഗരസഭകളിലൂടെയും കടന്ന് പോകുന്ന വാതക പൈപ്പ് ലൈന്‍ പാവപ്പെട്ട ജനങ്ങളെ കുടിയിറക്കി കൊണ്ടാവരുതെന്ന് കേരള മുസ്ലിം ജമാഅത്തും പ്രമേയത്തിലൂടെ വ്യക്തമാക്കി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ കൂടി 508 കിലോ മീറ്റര്‍ പൈപ്പിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മലപ്പുറം ജില്ലയില്‍ 68 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പ് ലൈന്‍ കടന്ന് പോവുക. പല ജില്ലകളിലും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.

മലപ്പുറത്ത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ പൂര്‍ത്തിയാക്കാനോ ഭൂമി ഏറ്റെടുക്കാനോ സാധിച്ചിട്ടില്ല. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെയും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും മലപ്പുറത്ത് രഹസ്യമായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടത്തിയതായാണ് അറിയുന്നത്. പൈപ്പ് ലൈന്‍ കടന്ന് പോകുന്ന വഴികളില്‍ വീടുകളോടൊപ്പം തന്നെ ആരാധാനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കൃഷി ഭൂമികളുമുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയില്‍ പിന്നീട് വേരിറങ്ങുന്ന കൃഷി പോലും ചെയ്യാനാകില്ല. സ്വന്തമായുള്ള കിടപ്പാട്ടം വിട്ട് ആയിരക്കണക്കിന് ജനങ്ങളെ തെരുവിലിറക്കേണ്ട സാഹചര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Sharing is caring!