പെരിന്തല്‍മണ്ണയില്‍ വിവരാവകാശ അപേക്ഷ നല്‍കി പണം തട്ടാന്‍ ശ്രമം

പെരിന്തല്‍മണ്ണയില്‍ വിവരാവകാശ അപേക്ഷ നല്‍കി പണം തട്ടാന്‍ ശ്രമം

പെരിന്തല്‍മണ്ണ: വിവരാവകാശ അപേക്ഷ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതായി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി. ആനമങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ ആണ് പരാതിക്കാരന്‍. ജീവനക്കാരന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഏലംകുളം പെരുമ്പറമ്പ് സ്വദേശി എരഞ്ഞാംപറമ്പില്‍ ഷാജിയാണ് വിവരാവകാശ നിയമ പ്രകാരം സഹകരണ വകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്.

റജിസ്ട്രാര്‍ ഇതിന്റെ പകര്‍പ്പ് ബാങ്ക് സെക്രട്ടറിക്കും നല്‍കിയിരുന്നു. വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഷാജി സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണെന്നും പരിചയപ്പെടുത്തി. അന്നേ ദിവസം തന്നെ ജീവനക്കാരനെ ഫോണില്‍ വിളിച്ച് പ്യൂണ്‍ നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതുലഭിച്ചാല്‍ ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്നും ഷാജി അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ ഷാജിയെ നേരില്‍ കണ്ട് പണം നല്‍കണമെന്നും അല്ലെങ്കില്‍ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

Sharing is caring!