സമസ്ത്-ലീഗ് തര്‍ക്കത്തിന് പാണക്കാട് നടന്ന യോഗത്തില്‍ പരിഹാരമായി

സമസ്ത്-ലീഗ് തര്‍ക്കത്തിന് പാണക്കാട് നടന്ന യോഗത്തില്‍ പരിഹാരമായി

മലപ്പുറം: സമസ്ത്-മുസ്ലിം ലീഗ് തര്‍ക്കത്തിന് ഇന്ന് രാവിലെ പാണക്കാട് നടന്ന യോഗത്തില്‍ പരിഹാരമായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. നേരത്തെ പാണക്കാട് നടന്ന യോഗത്തില്‍ ഇരു വിഭാഗത്തിലുംപെട്ട നേതാക്കളോട് പരസ്യമായ പ്രതികരണത്തില്‍ നിന്ന് പിന്‍മാറണമെന്ന് സമസ്തയുടേയും, മുസ്ലിം ലീഗിന്റെയും നേതാവായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഒറ്റപ്പെട്ട രീതിയിലായിരുന്നു സമസ്ത-ലീഗ് തര്‍ക്കമെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലേക്ക് അടുത്ത കാലത്ത് അതു മാറിയിരിന്നു. പ്രത്യേകിച്ചും ഇ ടി മുഹമ്മദ് ബഷീറിന്റെയും, കെ പി എ മജീദിന്റെയും ചില നിലപാടുകളില്‍ ശക്തമായ വിയോജിപ്പുമായി സമസ്ത രംഗതെത്തിയപ്പോള്‍. അതോടൊപ്പം തന്നെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിന്റെ തുടര്‍ച്ചയായ പ്രകോപനവും സമസ്ത നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.

അതേ സമയം സമസ്തയുടെ രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലുകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. ഇതെല്ലാം ഇരു സംഘടനകളും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇടപെട്ട് പ്രശ്‌നപരിഹാത്തിനുള്ള വഴി കണ്ടെത്തിയത്.

വിവാദങ്ങള്‍ തുടരാതിരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കുമെന്ന് യോഗശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. നേരത്തെ നടന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും യോഗം നടന്നത്.

യോഗത്തില്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ കൂടാതെ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്ലിയാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, ഇടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, കെ.പി.എ.മജീദ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, പി.എ.ജബ്ബാര്‍ ഹാജി പങ്കെടുത്തു.

Sharing is caring!