താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളെന്ന് ബി.ജെ.പി നേതാവ്

താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളെന്ന്  ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന നിര്‍മിതികളില്‍ ഒന്നായ താജ്മഹലിനെ മോശമായി ചിത്രീകരിച്ച് വീണ്ടും ബി.ജെ.പി നേതാവ്. താജ്മഹല്‍ നിര്‍മിച്ചിരിക്കുന്നത് രാജ്യദ്രോഹികളാണ്. ഈ സ്മാരകം ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം തീര്‍ത്തിട്ടുണ്ട് എന്നായിരുന്നു ബി.ജെ.പി വക്താവ് സംഗീത് സോമിന്റെ പ്രസ്താവന. മീററ്റില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു സോം.
നേരത്തെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര ഇടങ്ങളില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

പലരും യു.പി സര്‍ക്കാര്‍ ഇറക്കിയ ചരിത്രസ്മാരകങ്ങളുടെ ബുക്ക്ലെറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിനെതിരെ രംഗത്തു വന്നിരുന്നു. ചരിത്രത്തില്‍ എന്തു പ്രാധാന്യമാണ് ഈ സ്മാരകത്തിനുള്ളത്. ഇത് നിര്‍മിച്ച വ്യക്തിയെ അയാളുടെ മകന്‍ തന്നെ ജയിലിലടച്ചിരുന്നു, മാത്രമല്ല ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതാണോ ചരിത്രം, ദൗര്‍ഭാഗ്യവശാല്‍ സംഭവിച്ചു പോയ സംഭവങ്ങള്‍ മാത്രമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഇവയൊക്കെ തുടച്ചുമാറ്റപ്പെടുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് നല്‍കുന്നുവെന്നും സംഗീത് സോം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മുതിര്‍ന്ന നേതാവ് നലീന്‍ കോഹ്ലി ഈ വാദങ്ങളെ തിരുത്തി, അതു അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. താജ്മഹലിന് ഇന്ത്യന്‍ ചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് സംഗീത് സോം. 2013ല്‍ നിരവധി പേരുടെ മരണത്തിന് കാരണമായ മുസാഫര്‍ നഗറിലെ വര്‍ഗീയ ലഹളയ്ക്ക് പ്രേരിപ്പിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

Sharing is caring!