വോട്ട് നേട്ടം ഗണ്യമായി വര്‍ധിപ്പിച്ച് വേങ്ങരയില്‍ എസ് ഡി പി ഐ മുന്നേറ്റം

വോട്ട് നേട്ടം ഗണ്യമായി വര്‍ധിപ്പിച്ച് വേങ്ങരയില്‍ എസ് ഡി പി ഐ മുന്നേറ്റം

വേങ്ങര: ഉപതിരഞ്ഞെടുപ്പിലെ എസ് ഡി പി ഐയുടെ നേട്ടവും, ബി ജെ പിയുടെ കോട്ടവും രാഷ്ട്രീയ ചര്‍ച്ചയാകുന്നു. ഹാദിയ കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രചരണത്തില്‍ ഉയര്‍ത്തിപ്പിടിച്ച എസ് ഡി പി ഐയുടെ അക്കൗണ്ടില്‍ 5599 വോട്ടുകളാണ് കൂടിയത്. അതേ സമയം ബി ജെ പിക്ക് 1,327 വോട്ടുകള്‍ കുറയുകയും ചെയ്തു.

മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി തുലനം ചെയ്യുമ്പോള്‍ വന്‍ വോട്ടു ചോര്‍ച്ചയാണ് യു ഡി എഫിന് ഉണ്ടായത്. അതേ സമയം എല്‍ ഡി എഫിന് 7793 വോട്ടുകളുടെ വര്‍ധന ഉണ്ടായി. പക്ഷേ ഇതിനെല്ലാം അപ്പുറം വേങ്ങര ഫലം ചര്‍ച്ചയാക്കുന്നത് എസ് ഡി പി ഐയുടെ വോട്ട് വര്‍ധനവാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 3049 വോട്ട് മാത്രമാണ് എസ് ഡി പി ഐ നേടിയത്. ഇത്തവണ അത് 8648 വോട്ടുകളായി. യു ഡി എഫ്, എല്‍ ഡി എഫ്, എന്‍ ഡി എ മുന്നണികളുമായി മല്‍സരിച്ചാണ് എസ് ഡി പി ഐ ഈ നേട്ടം കൈവരിച്ചത്. മുസ്ലിം ലീഗിനെ കടന്നാക്രമിക്കാതെ മുസ്ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് എസ് ഡി പി ഐ പ്രചരണം നടത്തിയത്. ഹാദിയ കേസും, എല്‍ ഡി എഫ്-ബി ജെ പി സര്‍ക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധതയും അവര്‍ വേങ്ങരയില്‍ ചര്‍ച്ചയാക്കി. ഇതെല്ലാം എസ് ഡി പി ഐയ്ക്ക് വോട്ടായി മാറിയെന്നാണ് വിലയിരുത്തുന്നത്.

ഇതോടൊപ്പം തന്നെ ബൂത്ത് തലത്തിലും സജീവമായി പ്രവര്‍ത്തനം നടത്താന്‍ ഇത്തവണ എസ് ഡി പി ഐ ശ്രദ്ധിച്ചു. തങ്ങള്‍ക്ക് പറയാനുള്ള രാഷ്ട്രീയം കൃത്യമായി പറയേണ്ടവര്‍ക്കിടയില്‍ എത്തിക്കാന്‍ അവര്‍ക്കായി.

Sharing is caring!