വര്‍ധിച്ച പോളിംഗ് തങ്ങളുടേതെന്ന് എല്‍.ഡി.എഫ്

വര്‍ധിച്ച പോളിംഗ്  തങ്ങളുടേതെന്ന്  എല്‍.ഡി.എഫ്

വേങ്ങരയില്‍ വര്‍ധിച്ച പോളിംഗ് തങ്ങളുടേതാണെന്നു എല്‍.ഡി.എഫ് ക്യാമ്പുകള്‍. സോളാര്‍കേസിലെ നാടകീയ നീക്കവും വേങ്ങരയിലേക്കുള്ള കള്ളപ്പണവേട്ടയും തങ്ങള്‍ക്ക് അനുകൂലമായെന്നാണ് എല്‍്ഡി.എഫ് ക്യാമ്പുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മുസ്്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്.

സര്‍ക്കാര്‍ തീരുമാനത്തില്‍ അമ്പരന്ന യു.ഡി.എഫ് നേതൃത്വം കടുത്ത പ്രതിരോധത്തിലായിരുന്നു. യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ സോളാര്‍ കേസ് ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാല്‍ വേങ്ങരയിലെ ജനവിധിയെ സോളാര്‍ കോസ് ബാധിക്കില്ലെന്ന ആത്്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതാക്കള്‍.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കുമെന്നും ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്‌ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.

Sharing is caring!