കേരളത്തിലെ കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യ നയമെന്ന് ഹൈദരലി തങ്ങള്‍

കേരളത്തിലെ കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യ നയമെന്ന് ഹൈദരലി തങ്ങള്‍

വേങ്ങര: കേരളത്തിലെ കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യ നയമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കേരളം ഒന്നടങ്കം മദ്യനയത്തിനെതിരെ പ്രതിഷേധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന്റെ പ്രതികരണം വേങ്ങര ഉപതിരഞ്ഞെടുപ്പിലും പ്രകടമാകുമെന്ന് തങ്ങള്‍ പറഞ്ഞു. വേങ്ങര പഞ്ചായത്തിലെ കണ്ണാട്ടിപടിയിലെ യു ഡി എഫ് കുടുംബ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലും, കേരളത്തിലും അധികാരത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനദ്രോഹപരമായ കാര്യങ്ങളാണ് ഇരു സര്‍ക്കാരുകളും ചെയ്യുന്നത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണെന്നും അതിന്റെ പ്രതിഫലനം തിരിഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു.

കേരളത്തിലെ ജനത ചെകുത്താനും കടലിനും ഇടയില്‍പെട്ട അവസ്ഥയിലാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളാണ് കേരളത്തിലെ ജനങ്ങളെ ഈ അവസ്ഥയിലെത്തിച്ചത്. രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും നല്‍കുന്നതിനേക്കാള്‍ വലിയ സുരക്ഷയാണ് ഇടതു മുന്നണി സര്‍ക്കാര്‍ അമിത് ഷായുടെ യാത്രയ്ക്ക് നല്‍കുന്നത്. സി പി എംബി ജെ പി അവിശുദ്ധ കൂട്ടുകെട്ടാണ് വേങ്ങരയില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും കുടുംബ യോഗത്തില്‍ സംസാരിച്ചു.

സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടക്കം ധാരാളം പേരാണ് കുടുംബ യോഗത്തില്‍ സംബന്ധിക്കാനെത്തിയത്.

Sharing is caring!