മുന്‍സര്‍ക്കാറിന്റെ മാതൃകാ നടപടി എന്തുകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്തുടരുന്നില്ല: ഉമ്മന്‍ചാണ്ടി

മുന്‍സര്‍ക്കാറിന്റെ മാതൃകാ നടപടി  എന്തുകൊണ്ട് എല്‍.ഡി.എഫ്  സര്‍ക്കാര്‍ പിന്തുടരുന്നില്ല: ഉമ്മന്‍ചാണ്ടി

പെട്രോളിയം വിലവര്‍ദ്ധനവിലൂടെയുളള അധികനികുതി ഒഴിവാക്കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി സംസ്ഥാനസര്‍ക്കാര്‍ എന്തുകൊണ്ട് പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിന്റെ അധികനികുതി നാല്തവണയും ഡീസലിന്റേത് രണ്ടുതവണയും ഒഴിവാക്കി 619 കോടിയുടെ ആനുകൂല്യം യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കി. ഇത്തരമൊരു തീരുമാനമെടുക്കാനാവില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്.

അധികനികുതി കുറയ്ക്കാതെ പെട്രോളിയം വിലവര്‍ദ്ധനവിനെ കുറിച്ചു പറയാന്‍ സംസ്ഥാനസര്‍ക്കാരിന് ധാര്‍മ്മികാവകാശമില്ല. പെട്രോള്‍ വിലയിലെ പകല്‍ക്കൊളളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഹര്‍ത്താല്‍. അമിത്ഷായുടെയും യോഗി ആദിത്യനാഥിന്റെയും പ്രസ്താവനകള്‍ കേരളത്തെ അപമാനിക്കുന്നതാണ്.

ലൗജിഹാദാണ് കേരളത്തിന്റെ മുഖമുദ്രയെന്ന് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ല. കേരളത്തില്‍ എല്ലാ വിശ്വാസങ്ങളിലുളളവരും പരസ്പരം മാറി വിവാഹം കഴിക്കുന്നുണ്ട്. അതിന് വലിയ പ്രാധാന്യമേകി കേരളം ലൗജിഹാദിന്റെ നാടാണെന്ന് ഒരു ദേശീയ നേതാവ് പറയരുതായിരുന്നു. കേരളം ഒന്നടങ്കം ഇതിലെ പ്രതിഷേധമറിയിക്കും. കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്ക് പിന്നീടത് തിരുത്തേണ്ടിവന്നു.

കെ.പി.സി.സി ഭാരവാഹി ലിസ്റ്റിനെതിരെയുളള പ്രതിഷേധം സംബന്ധിച്ച ചോദ്യത്തിന് മാദ്ധ്യമങ്ങളിലൂടെ വായിച്ച അറിവേയുളളൂവെന്നും ജനാധിപത്യ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Sharing is caring!