രാമലീല കാണാന്‍ വന്‍തിരക്ക്

രാമലീല കാണാന്‍ വന്‍തിരക്ക്

ഇന്നു റിലീസായ ദിലീപ് ചിത്രം രാമലീല കാണാന്‍ മലപ്പുറത്തെ തീയ്യേറ്ററുകളില്‍ വന്‍ തിരക്ക്. വന്‍വരവേല്‍പ്പുതന്നെയാണു ജില്ലയിലെ തീയേറ്ററുകളില്‍ ഫാന്‍സ് അസോസിയേഷന്‍ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 40ഓളം തിയ്യേറ്ററുകളിലെ ആദ്യ ഷോ ഫാന്‍സ് അസോസിയേഷന്‍തന്നെ ബുക്ക്‌ചെയ്തു. ചിത്രത്തിനു മികച്ച വരവേല്‍പ്പ് നല്‍കുന്നതോടൊപ്പംതന്നെ ഫാന്‍സുകാര്‍ സംയമനം പാലിക്കണമെന്നു സംസ്ഥാന ഭാരവാഹികള്‍ നിര്‍ദ്ദേശം നല്‍കി. ചിത്രവുമായി ബന്ധപ്പെട്ടു എന്തുപ്രശ്‌നങ്ങളുണ്ടായാലൂം ഇത് ദീലീപിനു ജാമ്യം അനുവദിക്കുന്നതിനു തടസമായി പ്രോസിക്യൂഷന്‍ ഉന്നയിക്കുമെന്നും ഇതിനാല്‍ ഫാന്‍സുകാര്‍ സംയമനം പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം മുഴുവന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെയും അറിയിച്ചു.

ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ആദ്യദിന റെക്കോഡു കളക്ഷനാകും രാമലീലക്കു ലഭിക്കുകയെന്നാണു ഫാന്‍സ് അസോസിയേഷന്‍ കണക്ക്കൂട്ടുന്നത്. സംസ്ഥാന വ്യാപകമായ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വന്‍തോതിലുള്ള പ്രചരണ പരിപാടികളാണു ഒരുക്കിയിട്ടുള്ളത്. ശിങ്കാരിമേളം, ബാന്‍ഡ്‌മേളം, വലിയ കട്ടൗട്ടറുകള്‍ എന്നിവയെല്ലാം ഇതിനോടകം ഫാന്‍സ് അസോസിയേഷനുകള്‍ സജ്ജമാക്കിക്കഴിഞ്ഞു.

അതോടൊപ്പംതന്നെ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍സല്‍മാന്‍, സൂര്യ, വിജയ് ഫാന്‍സുകാരുടെ പിന്തുണയും തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ആശംസകളര്‍പ്പിച്ചു വിവിധ മേഖലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഹാരിസ് തിരൂര്‍ മംഗളത്തോട് പറഞ്ഞു.
നിരവധി കുടുംബ പ്രേക്ഷകരാണു ടിക്കറ്റ് ബുക്കിംഗിനായി ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെടുന്നതെന്നും ഫാന്‍സ് അസോസിയേഷന്‍ ബുക്ക്‌ചെയ്ത ഷോകളിലും കൂടുതലും കുടുംബ പ്രേക്ഷകരാണെന്നും ഹാരിസ് തിരൂര്‍ വ്യക്തമാക്കി. ദിലീപിന് ജാമ്യം ലഭിച്ചിരുന്നെങ്കില്‍ ചരിത്രസംഭവമായി ചിത്രത്തെ വരവേല്‍ക്കാനായിരുന്നു ഫാന്‍സ് അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പുറത്തിറങ്ങാത്ത സ്ഥിതിക്കു കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം ആഘോഷങ്ങളില്‍നിന്നും ഫാന്‍സ് വിട്ടുനില്‍ക്കുകയാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

അതോടൊപ്പം തന്നെ ഫാന്‍സുകാരുടെ പേരും പറഞ്ഞു തീയേറ്ററുകളില്‍ ആരെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ഇത്തരക്കാരെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൈകാര്യം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നേരത്തെ ദിലീപ് പുറത്തിറങ്ങിയ ശേഷം ചിത്രം റിലീസ് ചെയ്താല്‍ മതിയെന്നാവശ്യപ്പെട്ടു ഫാന്‍സ് അസോസിയേഷന്‍ഭാരവാഹികള്‍ ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍മുളകുപാടവുമായി സംസാരിച്ചിരുന്നു. പലതവണ റിലീസ് മാറ്റിവെച്ചെങ്കിലും അവസാനം ഇന്നു റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നടിയെ അക്രമിച്ച കേസില്‍ ദീലീപ് അറസ്റ്റിലായതോടെയാണു ചിത്രത്തിന്റെ റീലീസ് മാറ്റിവെച്ചത്.

പുതുമുഖ സംവിധായകനായ അരുണ്‍ഗോപിയാണു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിനെതിരെ ചിലര്‍ ബോധപൂര്‍വം നിങ്ങുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കെ നേരത്തെ ദിലീപിനെ രുക്ഷമായി വിമര്‍ശിച്ചവര്‍വരെ അനുകൂലമായി രംഗത്തുവന്നിരിക്കുകയാണു അവസാനം. ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യരും രാമലീലക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ലിബര്‍ട്ടി ബഷീറും സിനമക്കു പിന്തുണയുമായി രംഗത്തുവന്നു. ഇക്കാര്യം ദിലീപിനെ നേരിട്ടു അറിയിച്ചതായും ബഷീര്‍ പറയുന്നു.

രാമലീലയുടെ റിലീസ് തടയാനും സിനിമയെ തകര്‍ക്കാനും മലബാര്‍ മേഖലയില്‍ നീക്കം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണു ബഷീര്‍ രംഗത്തുവന്നത്. മലബാറിറെ തീയേറ്ററുകളില്‍ രാമലീല പ്രദര്‍ശിപ്പിക്കരുതെന്നും പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്റര്‍ തകര്‍ക്കുമെന്നുവരെ ബഷീര്‍ ഭീഷണിപ്പെടുത്തിയിരുന്നതായുംവരെ ആരോപണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യമല്ലൊം നിഷേധിച്ചാണു ബഷീര്‍ രംഗത്തുവന്നത്.

Sharing is caring!