കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന്റെ മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന്

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന്റെ മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന്

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന്റെ മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.

179ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ മൂന്നാം ദിനമായ ഇന്നലെ നടന്ന മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്‍ദ്ദിതരുടെ കൂടെ നിന്ന ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്.

എന്നാല്‍ അഭയം തേടിയെത്തിയവരെ പുറത്താക്കുമെന്ന മനുഷ്യത്വ രഹിതമായ സമീപനം കൈക്കൊള്ളുക വഴി രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജീവിത വൃത്തിക്കായി കഷ്ടപ്പെടുന്ന അഭയാര്‍ഥി സമൂഹത്തിന് തീവ്രവാദ ബന്ധമുണ്ട് എന്ന് ആരോപിക്കുന്നതിലൂടെ സുമനസ്സുകളെ പോലും അകറ്റിനിര്‍ത്താമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. തീര്‍ത്തും മനുഷ്യത്വ രഹിതമായ ഈ സര്‍ക്കാര്‍ സമീപനത്തെ തിരുത്താന്‍ പൊതുസമൂഹം രംഗത്തെണമെന്നും തങ്ങള്‍ പറഞ്ഞു.

മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി.കെ എം സൈതലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി സ്വാഗതം പറഞ്ഞു.

ഇന്ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സ്വാലിഹ് ഹുദവി തൂത പ്രഭാഷണവും നടത്തും. നാളെ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും.

ബുധനാഴ്ച പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണവും നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമാ ജന.സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. പരിപാടിയില്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫല്‍ല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.

28 ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ അന്നദാനം നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും.

Sharing is caring!