കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉത്തരക്കടലാസുകളുമായി ബന്ധപ്പെട്ട പ്രവൃത്തി ഇനി മുതല്‍ പുറം കരാറുകാര്‍ ചെയ്യും

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉത്തരക്കടലാസുകളുമായി ബന്ധപ്പെട്ട പ്രവൃത്തി ഇനി മുതല്‍ പുറം കരാറുകാര്‍ ചെയ്യും

ജീവനക്കാരില്ലാത്തതിനാല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.ടെക് പരീക്ഷ പുനര്‍നിര്‍ണയ ഉത്തരക്കടലാസുകളുമായി ബന്ധപ്പെട്ട പ്രവൃത്തി ഇനി മുതല്‍ പുറം കരാറുകാര്‍ ചെയ്യും. യൂനിവേഴ്സിറ്റിയിലെ ഇ.ഇ 10, 11 സെഷനുകളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാലാണ് ലക്ഷങ്ങള്‍ മുടക്കി പുറം കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ രഹസ്യ സ്വഭാവത്തില്‍ ചെയ്യേണ്ട ഇത്തരം പ്രവൃത്തികള്‍ പുറം കരാറുകാര്‍ക്ക് നല്‍കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണയത്തിനായി 600 ലധികം രൂപ മുടക്കുന്ന വിദ്യാര്‍ഥികളുടെ മാര്‍ക്കിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രധാന ആക്ഷേപം.

നിലവില്‍ കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഗവ.എന്‍ജിനീയറിങ്ങ് കോളജുകള്‍, പാലക്കാട് എന്‍.എസ്.എസ് എന്‍ജിനിയറിങ് കോളജ്, കുറ്റിപ്പുറം എന്‍ജിനിയറിങ് കോളജ് എന്നിവിടങ്ങളിലുമാണ് മൂല്യ നിര്‍ണയം നടത്തുന്നത്. ശേഷം ഇവിടെ നിന്നും മുഴുവന്‍ പേപ്പറുകളും പരീക്ഷ ഭവനിലെത്തിച്ച് യൂനിവേഴ്സിറ്റി ജീവനക്കാര്‍ പുനര്‍ മൂല്യ നിര്‍ണയത്തിന് വേണ്ടിയുള്ള പേപ്പറുകള്‍ തെരഞ്ഞെടുക്കുകയും ഉത്തര പേപ്പറിന്റെ മാര്‍ക്കിട്ട ഒന്നാം പേജ് കീറിയെടുത്ത് പുനര്‍ മൂല്യനിര്‍ണയത്തിന് മാര്‍ക്കിടുന്നതിന് മറ്റൊരു പേജ് അറ്റാച്ച് ചെയ്യുകയുമാണ് പതിവ്. ശേഷം കോണ്‍ഫിഡന്‍ഷ്യലായി പുനര്‍ മൂല്യ നിര്‍ണയത്തിന് മറ്റൊരു കോളജിലെ അധ്യാപകര്‍ക്ക് നല്‍കും.

എന്നാല്‍ ഈ സെഷനില്‍ നിലവില്‍ എട്ട് ജീവനക്കാരാണുള്ളത്. പുനര്‍ മൂല്യനിര്‍ണയത്തിന് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വര്‍ധന കൈകാര്യ ചെയ്യുന്നതിന് പര്യാപ്തമാവുംവിധം പുനര്‍മൂല്യ നിര്‍ണയവുമായി ബന്ധപ്പെട്ട സെക്ഷനുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് അധികൃതരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സെക്ഷനുകള്‍ വര്‍ധിപ്പിക്കാനോ നിലവിലുള്ള ഒഴിവുകള്‍ നികത്താനും കാലതാമസം നേരിടുന്നതാണ് പ്രധാന പ്രശ്നമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

യൂനിവേഴ്സിറ്റി ഗോഡൗണില്‍ നിന്നും പുനര്‍മൂല്യനിര്‍ണയ പേപ്പര്‍ കണ്ടെടുക്കുന്നതിന് മൂന്ന് രൂപയും കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് വേണ്ടി തയാറാക്കുന്നതിന് പേപ്പര്‍ ഒന്നിന് 10 രൂപ വീതവുമാണ് പുറം കരാറുകാര്‍ക്ക് നല്‍കാന്‍ നിലവില്‍ ധാരണയായത്.
ഓഫിസ് ജീവനക്കാരുടെ പരിധിയില്‍ വരുന്ന ഈ പ്രവൃത്തി കരാറുകാരെ കൊണ്ട് ചെയ്യിപ്പിക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് യൂനിവേഴ്സിറ്റിക്കുണ്ടാവുന്നത്. രഹസ്യ സ്വഭാവമുള്ള ജോലികള്‍ പുറം കരാറുകാര്‍ക്ക് കൊടുക്കരുതെന്ന ഓഡിറ്റര്‍ ഒബ്ജക്ഷന്‍ മറികടന്നാണ് നിലവില്‍ അധികൃതര്‍ ഈ പ്രവൃത്തി ചെയ്യുന്നത്. കൂടാതെ മൂല്യ നിര്‍ണയം ചെയ്ത കോളജില്‍ നിന്ന് തന്നെ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതും ഇവിടെ പതിവാണ്. ഇതും വിദ്യാര്‍ഥികളുടെ മാര്‍ക്കിനെ ബാധിക്കുമെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സംഭവത്തില്‍ അന്നത്തെ അസിസ്റ്റന്റ് രജിസ്ട്രാര്‍ രണ്ട് രൂപ വാങ്ങുകയും ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നത് കാരണം തിരിച്ചടച്ചതുമാണ്. ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നതിനാല്‍ അത് പിന്നീട് നിര്‍ത്തിവച്ചതുമായിരുന്നു. എന്നാല്‍ ബി.ടെക് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ മറികടന്നാണ് ഈകുറ്റകൃത്യം നടക്കുന്നതെന്ന് ആരോപണം ശക്തമാണ്. ജീവനക്കാരെ കൂടുതല്‍ നിയമിച്ച് യൂനിവേഴ്സിറ്റിക്കുണ്ടാവുന്ന സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.

Sharing is caring!