ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം; ഉമ്മന്‍ ചാണ്ടി

ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം; ഉമ്മന്‍ ചാണ്ടി

ഒതുക്കുങ്ങല്‍: സര്‍ക്കാരിന്റെ ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ ഭയമായതിനാലാണ് ഇടതു മുന്നണി വേങ്ങരയില്‍ മുസ്ലിം ലീഗിനെതിരെ അപവാദ പ്രചരണം നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു ഡി എഫ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഇന്നത് 11 ലക്ഷം രൂപ വരെയായി വര്‍ധിച്ചിരിക്കുന്നു.

അധികാരത്തിലേറി ഇത്രയായിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഇടതു മുന്നണി സര്‍ക്കാരിനായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങരയെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ എ ഖാദറിനെ വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ മുസ്ലിം ലീഗിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ സി ജോസഫ് എം എല്‍ എ, അനൂപ് ജേക്കബ് എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, പി അബ്ദുല്‍ ഹമീദ് എം എല്‍ എ, ആര്യാടന്‍ മുഹമ്മദ്, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്,അഡ്വ.യു.എലത്തീഫ്‌കുട്ടി മൗലവി, ടി കെ മൊയ്തീന്‍കുട്ടി, കാരി അലവിഹാജി, അടാട്ടില്‍ കുഞ്ഞാപ്പു, കെ സി മൂസ, എന്‍ മമ്മദ്കുട്ടി, കെ പി അബ്ദുല്‍ മജീദ്, വി കെ അന്‍വര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Sharing is caring!