കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ചത് ഉപേക്ഷിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചെന്ന് യുവതി

കുറ്റിപ്പുറത്ത് ജനനേന്ദ്രിയം  മുറിച്ചത് ഉപേക്ഷിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചെന്ന് യുവതി

കുറ്റിപ്പുറം ടൗണിലെ ലോഡ്ജ് മുറിയില്‍ യുവാവിന്റെ ജനനേന്ദ്രിയം
മുറിച്ചത് തന്നെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചെന്ന് യുവതി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദിനെ (26) യാണ് 70 ശതമാനത്തോളം ജനനേന്ദ്രിയം മുറിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിനൊപ്പമുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11ഓടെ കുറ്റിപ്പുറം പി.കെ ടവര്‍ ലോഡ്ജിലായിരുന്നു സംഭവം.

10.30 ഓടെയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്നാണ് യുവാവിനെ ലോഡ്ജിലെ ജീവനക്കാര്‍ രക്തം പുരണ്ടനിലയില്‍ കണ്ടെത്തിയത്. യുവതിയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ചു വളാഞ്ചേരിയില്‍ നടക്കാവില്‍ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രിയം 70 ശതമാനത്തോളം മുറിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

വിദേശത്തായിരുന്ന യുവാവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. യുവതിയും ഇര്‍ഷാദും തമ്മില്‍ മുന്‍പ് പ്രണയത്തിലായിരുന്നുവെന്നും രജിസ്റ്റര്‍ വിവാഹം നടത്തിയതായും പോലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യമറിയാതെ വീട്ടുകാര്‍ യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതറിഞ്ഞ യുവതി തന്ത്രത്തില്‍ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കൃത്യം നിര്‍വഹിക്കുകയായിരുന്നു.

തിരൂരില്‍ ട്രെയിന്‍ ഇറങ്ങിയ യുവതി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കടയില്‍ നിന്നും കത്തി വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യം ചെയ്തു വരികയാണ്. ചികിത്സയിലുള്ള യുവാവില്‍ നിന്നുകൂടി മൊഴിയെടുത്ത ശേഷം പോലീസ് മേല്‍ നടപടികള്‍ സ്വീകരിക്കും.

Sharing is caring!