പി കെ ഫിറോസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ പി എ കബീര്‍

പി കെ ഫിറോസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ പി എ കബീര്‍

കോട്ടക്കല്‍: വേങ്ങര മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് അഭിപ്രായ നിര്‍ദേശവുമായി പാര്‍ട്ടി അണികളും, പോഷക സംഘടന നേതാക്കളും, ഒപ്പം പാര്‍ട്ടി അഭ്യദയകാംക്ഷികളും ദിനംപ്രതി രംഗതെത്തുന്നു. ഈ ലിസ്റ്റില്‍ അവസാനത്തെ ആളാണ് അല്‍മാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനും, മുസ്ലിം ലീഗ് അനുഭാവിയുമായ ഡോ പി എ ബഷീര്‍. വേങ്ങര സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്നും, യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആയിരിക്കും അതിനുചിതനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മതേതരത്വവും, ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് യുവാക്കള്‍ക്കായിരിക്കും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുവാന്‍ കഴിയുകയെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും പുറത്തു നിന്നു കാര്യങ്ങളെ നോക്കി കാണുന്ന വ്യക്തി എന്ന നിലയില്‍ പി കെ ഫിറോസിനെ സ്ഥാനാര്‍ഥി ആയി കാണാനാണ് തനിക്ക് താല്‍പര്യമെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണല്ലൊ. പലരുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. പരിണിതപ്രജ്ഞനായ കെ.പി.എ.മജീദ് സാഹിബ് മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ. വേങ്ങര മണ്ടലം ഐക്യ ജനാതിപത്യ മുന്നണിയുടെ സുരക്ഷിത മണ്ടലമായത് കൊണ്ട് ഐക്യമുന്നണി സ്ഥാനാര്‍ത്ഥി ആരായാലും വിജയിക്കും എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ സമുദായവും രാജ്യവും വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ പ്രത്യേക രാഷ്ടീയ കാലാവസ്ഥയില്‍ മതേതര ചേരിയുടെ വക്താക്കള്‍ എന്ന നിലയില്‍ പൊതുസമൂഹത്തിനു കൂടി ബോധ്യപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതായിരിക്കും അഭികാമ്യം. മതേതരത്വവും ജനാതിപത്യവും വെല്ലുവിളി നേരിടുന്ന പ്രതികൂല സാഹചര്യത്തില്‍ പുതുതലമുറക്കാണു ഇനി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനാവുക. മാത്രവുമല്ല മുസ്ലിം ലീഗില്‍ ഒട്ടേറെ കഴിവുറ്റ യുവജന നേതാക്കളും ഉണ്ട് എന്നിരിക്കെ ചര്‍ച്ചകള്‍ അത്തരത്തില്‍ സാധ്യമാവേണ്ടതുണ്ട്. രാഷ്ടീയത്തില്‍ സജീവമല്ലെങ്കിലും കാര്യങ്ങളെ പുറത്ത് നിന്ന് നോക്കി കാണുന്ന ഒരു വ്യക്തി എന്ന നിലയില്‍ നിലവില്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന സ്ഥാനര്‍ത്ഥികളില്‍ ഏറ്റവും അനുയോജ്യന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:പി.കെ.ഫിറോസ് ആയിരിക്കും എന്നാണു എന്റെ വിനീതമായ വിലയിരുത്തല്‍. കാര്യങ്ങളെ കൃത്യമായി പഠിക്കുകയും വിശകലനം ചെയ്യുകയും അതിനനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഈ യുവനേതാവിനെ പരിഗണിക്കുകയാണെങ്കില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മതേതര ജനാതിപത്യ പൊതുസമൂഹത്തിനു അത് ആത്മവിശ്വാസം നല്‍കും. മാത്രവുമല്ല നിലവിലെ മുസ്ലിം ലീഗ് എം.എല്‍.എ.മാരില്‍ എറ്റവും നന്നായി സഭക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്നത് ലീഗിലെ യുവ എം.എല്‍.എ.മാരാണെന്നത് ഏവരും അംഗീകരിക്കും. ആ നിരക്ക് കരുത്ത് പകരാന്‍ കഴിയുന്ന ഒരാളായിരിക്കണം വേങ്ങരയുടെ ജനപ്രതിനിധി. കോണ്‍ഗ്രസ്സാണു ഇനിയും രാജ്യത്തിന്രെ പ്രതീക്ഷയെന്നും അതേസമയം അവരുടെ നേതൃത്വം പഴയതാണെന്നും പരിതപിക്കുന്ന നമ്മള്‍ ഇനിയും സ്ഥാനാര്‍ത്ഥികളായി പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കളെ പരിഗണിക്കരുത്. അവര്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് പാര്‍ലമെന്ററി നേതൃത്വത്തിനു ദിശാബോധം നല്‍കട്ടെ. ഡി.സി.സി.പ്രസിഡണ്ട് മാരായി യുവ നേതൃത്വത്തെ ഉയര്‍ത്തി കൊണ്ട് വരാന്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ സംഘടനാ പരമായി കുറച്ച് കൂടി അച്ചടക്കമുള്ള ലീഗ് പാര്‍ട്ടിക്ക് കുറച്ച് കൂടി കാര്യക്ഷമമായി തീരുമാനമെടുക്കാന്‍ കഴിയേണ്ടതുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സാമുദായിക നേതാക്കന്മാരുടെയും സ്വാര്‍ത്ഥ താല്‍പര്യക്കാരുടെയും അളവ് കോലുകൊണ്ട് അളക്കരുത്. രാജ്യ നന്മയാവട്ടെ അളവ് കോല്‍. ഒരു ഉപമുഖ്യമന്ത്രി വരെ ആകാന്‍ സാധിക്കുമായിരുന്ന പി.കെ. കുഞ്ഞാലികുട്ടി സാഹിബിനെ സാഹചര്യത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ട് കൊണ്ട് ദേശീയ രാഷ്രീയത്തിലേക്ക് അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിനെ ഉപയോഗപ്പെടുത്തുവാന്‍ നേതൃത്വം കാണിച്ച ദീര്‍ഘദ്രിഷ്ടി എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണു. അതിന്റെ ഗുണഫലങ്ങള്‍ നാം കണ്ടുതുടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള യുക്തമായ തീരുമാനങ്ങളാണു ജനങ്ങള്‍ നേതാക്കളില്‍ നിന്നും ഉറ്റ് നോക്കുന്നത്. മറിച്ച് കാലത്തിന്റെ കാലൊച്ച കേള്‍ക്കാതെ മുന്നോട്ട് പോയാല്‍ നാമതിനു വലിയ വില നല്‍കേണ്ടവരും.
സംസ്ഥാനം ഉറ്റ് നോക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ കഴിവ് മാത്രം മാനദന്ധമാക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുവാനുള്ള നിശ്ചയദാര്‍ഡ്യം നേതൃത്വം കാണിക്കുമെന്ന് പ്രത്യാശിക്കുന്നു.

വേങ്ങരയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണല്ലൊ. പലരുടെയും പേരുകൾ പറഞ്ഞു കേൾക്കുന്നു….

Dr.PA Kabeer ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 16, 2017

Sharing is caring!