കാട്ടരുവിയില്‍ കെട്ടിയ തടയണ പൊളിച്ചു നീക്കാനുള്ള റവന്യൂ നടപടി അട്ടിമറിച്ചു

കാട്ടരുവിയില്‍ കെട്ടിയ തടയണ  പൊളിച്ചു നീക്കാനുള്ള റവന്യൂ നടപടി അട്ടിമറിച്ചു

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ചീങ്കണ്ണിപ്പാലിയില്‍ നിയമവിരുദ്ധമായി മലയിടിച്ച് ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ കെട്ടിയ തടയണ പൊളിച്ചു നീക്കാനുള്ള റവന്യൂ നടപടി അട്ടിമറിച്ചു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സാങ്കേതിക വിദഗ്ദര്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച സംയുക്തപരിശോധന മാറ്റിവെച്ചു. ഇറിഗഷന്‍ എസ്‌കിക്യുട്ടീവ് എന്‍ജിനീയര്‍. പി.ഡബ്യൂ.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ്, പഞ്ചായത്ത് എന്‍ജിനീയര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരുമായി സംയുക്തസ്ഥലപരിശോധന നടത്താനായിരുന്നു തീരുമാനിച്ചത്.

എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ആര്‍.ഡി.ഒ സ്ഥലംമാറ്റ ഉത്തരവിറങ്ങി എന്നീ കാര്യങ്ങള്‍ പറഞ്ഞാണ് അവസാന നിമിഷം പരിശോധനമാറ്റിയത്. തലേ ദിവസം മാത്രമാണ് പരാതിക്കാരന്‍ അടക്കമുള്ളവരെ വിവരം അറിയിച്ചത്. പുതിയ ആര്‍.ഡി.ഒ ചുമതലയേല്‍ക്കാന്‍ നാലു ദിവസംകൂടി ഉണ്ടെന്നിരിക്കെ പരിശോധനമാറ്റിയത് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണെന്നാണ് സൂചന.

നിയമവിരുദ്ധമെന്നു കണ്ടെത്തിയ തടയണപൊളിച്ചു നീക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നേരത്തെ ആര്‍.ഡി.ഒ, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു.
സ്ഥലം വാങ്ങാനുള്ള വില്‍പ്പന കരാര്‍ എഴുതി ഭൂമി കൈവശപ്പെടുത്തിയ ശേഷമാണ് പി.വി അന്‍വര്‍ എം.എല്‍.എ വനഭൂമിയിലേക്കു പേകേണ്ട കാട്ടരുവി തടയണകെട്ടി തടഞ്ഞത്.

Sharing is caring!