സ്ഥാനാര്‍ഥി ആരായാലും വേങ്ങരയില്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് മുസ്ലിംലീഗ്

സ്ഥാനാര്‍ഥി ആരായാലും വേങ്ങരയില്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് മുസ്ലിംലീഗ്

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരായാലും ഭൂരിപക്ഷം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ മുസ്ലിംലീഗ്. നിലവിലെ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വികാരവും ലീഗിന്റെ പ്രവര്‍ത്തനങ്ങളോടുള്ള സംതൃപ്തിയും വോട്ടുകളാകാന്‍ സാധ്യതയുള്ളതായാണു ലീഗ് കണക്ക് കൂട്ടുന്നത്. ലീഗിന് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ 10മിനുട്ട് മതിയെന്നും വിജയം സുനശ്ചിതമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
നിലവില്‍ ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച മജീദിനെയും കെ.എന്‍.എ ഖാദറിനേയും കേന്ദ്രീകരിച്ചാണ്.

നിലവിലെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി.എ മജീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥി പരിഗണനയിലുള്ള ലീഗ് മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി കെ.എന്‍.എ ഖാദറിനെ സംസ്ഥാന ജനറല്‍സെക്രട്ടറിയാക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്നതിനാല്‍ സ്ഥാനത്തിനായി മജീദ് കടുംപിടുത്തം പിടിക്കാന്‍ സാധ്യതയില്ല. മുന്‍വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എയായിരുന്ന കെ.എന്‍.എ ഖാദറിന് ഇതു അനുകൂല സാഹചര്യം സൃഷ്ടിക്കും.

അതേ സമയം ലീഗ് ഉരുക്കുകോട്ടയായി അറിയപ്പെടുന്ന വേങ്ങരയില്‍ വിജയസാധ്യതയുള്ള സ്വതന്ത്ര്യ സ്ഥാനാര്‍ഥിയെ ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ മത്സര രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയില്ലെന്നു സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ പറഞ്ഞു.

ആദ്യം ജില്ലാസെക്രട്ടറിയേറ്റ് കൂടി അഭിപ്രായം ആരാഞ്ഞ ശേഷം സംസ്ഥാന കമ്മിറ്റിക്കു വിവരം കൈമാറുമെന്നും വാസുദേവന്‍ പറഞ്ഞു.
അതോടൊപ്പംതന്നെ കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സരിച്ച ചെറുപാര്‍ട്ടികളില്‍ എസ്.ഡി.പി.ഐ ഇത്തവണയും മത്സര രംഗത്തുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും.

Sharing is caring!