പറവണ്ണയില്‍ വടംവലി മത്സരത്തിനിടെ സംഘര്‍ഷം

പറവണ്ണയില്‍ വടംവലി  മത്സരത്തിനിടെ സംഘര്‍ഷം

തിരൂര്‍: പറവണ്ണയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. കൈക്കും കാലിനും പരിക്കേറ്റ പറവണ്ണ സ്വദേശി റാസിക്കി(20) നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.

യുവാവിനെ മര്‍ദിച്ച ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായി തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ നടന്ന വടംവലി മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പറവണ്ണ വേളാപുരം, എം.ഇ.എസ് ബീച്ച് എന്നീ പ്രദേശങ്ങളിലുള്ളവരാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ചയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. 20 വയസിന് താഴെ പ്രായമുള്ളവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടവരിലധികവും.

സംഘര്‍ഷ ബാധിത പ്രദേശമായതിനാല്‍ പോലീസ് സമാധാന ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്നലെ യുവാവിന് നേരെ ആക്രമണമുണ്ടായത്. നേരത്തെ തീരുമാനിച്ചതു പ്രകാരം ഇരു വിഭാഗങ്ങളെയും ചര്‍ച്ചക്കായി ഇന്നലെ രാവിലെ 11 ന് പോലീസ് വിളിച്ചു വരുത്തിയിരുന്നു. കൂടാതെ വേളാപുരം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് സമാധാന യോഗവും ചേര്‍ന്നു. പ്രദേശത്ത് തിരൂരില്‍ നിന്നുള്ള പോലീസുകാര്‍ക്ക് പുറമെ മലപ്പുറം എം.എസ്.പി യില്‍ നിന്നുള്ള പോലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

 

Sharing is caring!