തിരൂര്‍ ബിപിന്‍ വധം: യഥാര്‍ഥ പ്രതികള്‍ പിടിയില്‍

തിരൂര്‍ ബിപിന്‍ വധം:  യഥാര്‍ഥ പ്രതികള്‍ പിടിയില്‍

തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖും കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍പടി സ്വദേശി കുണ്ടില്‍ ബാബുവിന്റെ മകന്‍ ബിപിന്‍ (24) വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായതായി സൂചന. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 75 പേരെ പോലീസ് ഇതുവരെ ചോദ്യം ചെയ്തു.

ഇതിര്‍ കൃത്യം നടത്തിയവരെന്ന് സംശയിക്കുന്ന 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 20 പേരെയാണ് ചോദ്യം ചെയ്തത്. പ്രതികള്‍ക്കു ആയുധം പണിതു നല്‍കിയ കൊല്ലപ്പണിക്കാരനെയും പോലീസ് ചോദ്യം ചെയ്തു.

നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ തൃപ്രങ്ങോട്, മംഗലം, ആലിങ്ങല്‍ സ്വദേശികളാണെന്നാണ് വിവരം. ഇക്കഴിഞ്ഞ 24നു രാവിലെ ഏഴരയോടെയാണ് ബിപിന്‍ കൊല്ലപ്പെട്ടത്. അന്നു മുതല്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. കൃത്യത്തിന്റെ ആസൂത്രണം അന്വേഷണത്തെയും ഇടയ്ക്ക് ബാധിച്ചിരുന്നു. ഇതു മറികടന്നു അന്വേഷണം യഥാര്‍ഥ പ്രതികളിലേക്കു എത്തുകയായിരുന്നു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി വല വിരിച്ചിരിക്കുകയാണ് പോലീസ്. അന്വേഷണ പുരോഗതി വിലയിരുത്താനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ തിരൂരില്‍ എത്തിയിരുന്നു. കൃത്യമായ ആസൂത്രണം കൊലപാതകത്തിനു പിന്നിലു ണ്ടായിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. ബിപിന്‍ വീട്ടില്‍ നിന്നിറങ്ങിയതു മുതല്‍ പ്രതികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

വെട്ട് നടക്കേണ്ടതു എവിടെ വച്ചാണെന്നുള്ളതും രക്ഷപ്പെടേണ്ട സ്ഥലവും പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇപ്പോള്‍ പിടിയിലായവരെല്ലാം പ്രത്യേക സംഘടനയുമായി ബന്ധപ്പെട്ടവരാണ്. അന്വേഷണം നേരായ ദിശയില്‍ പോകുന്നതായും യഥാര്‍ഥ പ്രതികളിലേക്കു അന്വേഷണം പുരോഗമിക്കുന്നതായും തിരൂര്‍ ഡിവൈഎസ്പി വി.എ ഉല്ലാസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്‍, തിരൂര്‍ സിഐ എം.കെ ഷാജി, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

Sharing is caring!