ഇന്ത്യയിലെ ആദ്യ ഹൈടെക് വില്ലേജ് മണ്ഡലമാകാന്‍ ഏറനാട് ഒരുങ്ങുന്നു

ഇന്ത്യയിലെ ആദ്യ ഹൈടെക് വില്ലേജ് മണ്ഡലമാകാന്‍ ഏറനാട് ഒരുങ്ങുന്നു

എടവണ്ണ: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഹൈടെക് വില്ലേജുകളുള്ള നിയമസഭ മണ്ഡലമായി ഏറനാട് മണ്ഡലം മാറുന്നു. രാജ്യത്തെ ആദ്യ ഹൈടെക് വില്ലേജായി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കാവനൂര്‍ വില്ലേജ് മാറും. ഇതിന്റെ ചുവടു പിടിച്ച് മണ്ഡലത്തിലെ മറ്റ് എട്ട് വില്ലേജുകളും ഹൈടെക് ആക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരിയോടെ ഇന്ത്യയിലെ സമ്പൂര്‍ണ ഹൈടെക് വില്ലേജുകളുള്ള നിയോജക മണ്ഡലമായി ഏറനാട് മാറുമെന്ന് പി കെ ബഷീര്‍ എം എല്‍ എ അറിയിച്ചു.

ലോകത്ത് എവിടെയിരുന്നു വില്ലേജ് ഓഫിസിലെ സേവനങ്ങള്‍ ഏറനാട് മണ്ഡലത്തിലുള്ളവര്‍ക്ക് പദ്ധതി നിലവില്‍ വരുന്നതോടെ ലഭ്യമാകും. വില്ലേജ് ഓഫിസ് സേവനം ലഭിക്കാന്‍ ഓഫിസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഇതോടെ ഇല്ലാതാകും. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത് പൊതുജനങ്ങള്‍ക്ക് സേവനം വിരല്‍തുമ്പില്‍ ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു. ഒന്നര ലക്ഷം രൂപ വീതം എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഓരോ വില്ലേജ് ഓഫിസിനും ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി സി ടി വി, ബയോമെട്രിക് സംവിധാനം, രേഖകളുടെ ഓണ്‍ലൈന്‍വല്‍ക്കരണം, എയര്‍ കണ്ടീഷന്‍, ഇന്‍വെര്‍ട്ടര്‍ സംവിധാനം എന്നിവ എല്ലാ വില്ലേജ് ഓഫിസുകളിലും നടപ്പാക്കും. ഇതില്‍ എയര്‍കണ്ടീഷനും, ഇന്‍വെര്‍ട്ടറിനുമുള്ള തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തും.

ഇന്ത്യയില്‍ ഇതുവരെ ഒരു വില്ലേജ് ഓഫിസിലും പൊതുജനങ്ങള്‍ക്ക് ഇത്രയധികം സൗകര്യങ്ങള്‍ ഒരിക്കിയിട്ടില്ല. സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ പൊതുജനങ്ങളും, വില്ലേജ് ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും കുറവ് വരും. വില്ലേജ് ഓഫിസിലെ ജോലിഭാരം കുറയുകയും, സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാവുകയും ചെയ്യും. വിദേശത്തുള്ളവര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കാനും, ആധികാരിക രേഖകള്‍ സ്വയം പരിശോധിച്ച് വ്യക്തത വരുത്താനും കഴിയുമെന്നത് പ്രവാസികള്‍ക്കും അനുഗ്രഹമാണ്.

Sharing is caring!