ബിബിന്‍ കൊലപാതകം; സിപിഎമ്മിനെതിരെ കുമ്മനം രാജശേഖരന്‍

ബിബിന്‍ കൊലപാതകം; സിപിഎമ്മിനെതിരെ കുമ്മനം രാജശേഖരന്‍

തിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതു സംബന്ധിച്ചു ഡിവൈഎഫ്‌ഐ നേതാവ് റിയാസ് നടത്തിയ പ്രസംഗത്തെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ബിബിന് ഒരു നിമിഷംപോലും ജീവിക്കാന്‍ അര്‍ഹതയില്ല എന്ന റിയാസിന്റെ പ്രസംഗം തീവ്രവാദ സംഘടനകളുമായുള്ള സിപിഎമ്മിന്റെ ചങ്ങാത്തം വ്യക്തമാക്കുന്നതാണെന്നു ഇന്ന് മലപ്പുറത്തെത്തിയ കുമ്മനം പറഞ്ഞു.

ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ സഹായം എത്രത്തോളമുണ്ടെന്ന് അറിയാനിരിക്കുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബിബിന്റെ കൊലപാതകത്തില്‍ സിപിഎം മൗനം പാലിക്കുകയാണെന്നും പൊലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുമ്മനം രാജശേഖരന്‍ മരണപ്പെട്ട ബിബിന്റെ വീട് സന്ദര്‍ശിച്ചു.

വിബിനെ മുഖം മൂടികള്‍ പട്ടാപകല്‍ നടുറോഡില്‍ വെട്ടിക്കൊന്നകേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണു പോലീ പറയുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഉടന്‍അറസ്റ്റുണ്ടാകുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതികളെ കുറിച്ചു പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാകും അറസ്റ്റ്.

മതംമാറിയതിന്റെ പേരില്‍കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ
രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ആര്‍.എസ്.എസ് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍ പടി സ്വദേശി കുണ്ടില്‍ബാബുവിന്റെ മകന്‍ വിബിന്‍.
ഫൈസലിന്റെ മരണത്തിനു ശേഷം മാതാവും രണ്ടു സഹോദരിമാരും മക്കളും ഒരുസഹോദരനും പിന്നീട് ഇസ്ലാംമതം സ്വീകരിച്ചു. ഫൈസലിനെ കൊലപ്പെടുത്തിയ ശേഷം പ്രതികളെ പിടിക്കുന്നതുവരെ യാതൊരു സംഘര്‍ഷവും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നു മാത്രമല്ല മുഴുവന്‍ മത, രാഷ്ട്രീയ സംഘടനകളുടേയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗവും ചേരുകയും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്നുപ്രതികളെ പോലീസ് പിടികൂടുകയും ഇവര്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തതോടെയാണു കേസിലെ പ്രതികള്‍ക്കുനേരെ വിവിധ തവണകളിലായി അക്രമണമുണ്ടായത്. കേസിലെ മറ്റു രണ്ടുപ്രതികള്‍ക്കു നേരെ നേരത്തെ അക്രമണമുണ്ടായതിനു പിന്നാലെയാണു വിബിന്‍ കൊല്ലപ്പെടുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടരുതെന്നും പ്രതികള്‍ അറസറ്റിലായ ശേഷം മാത്രം മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറിയാല്‍ മതിയെന്നും അന്വേഷണോദ്യോഗസ്ഥരോട് മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്.
കേസുമായി ബന്ധപ്പെട്ടു പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഇതില്‍ മൂന്നുപേരെ കേസുമായി ബന്ധമില്ലെന്ന് കണ്ടു വിട്ടയച്ചു.

മറ്റുമൂന്നുപേര്‍ക്കു കേസുമായി നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും
ഇതിലെ ഒരു പ്രതിക്ക് കൃത്യം നടന്നതുമായി ബന്ധമുള്ളതായാണു പോലീസില്‍നിന്നും ലഭിക്കുന്ന സൂചന. കസ്റ്റഡിയിലുള്ള പ്രതികളുടെ പേരുവിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം ആസൂത്രിതമായ പ്രതികാര കൊലപാതകമാണെന്നു നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ പ്രതികളെ അടുത്ത ദിവസം തന്നെ പിടകൂടുമെന്ന സൂചനകളാണു പോലീസില്‍നിന്നും ലഭിക്കുന്നത്. പ്രതികള്‍ അതേ മേഖലയിലെ താമസക്കാരാണെന്നും സൂചനകളുണ്ട്. ഇതിനിടെ ദൃക്‌സാക്ഷികളില്‍നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തതില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെവരെ നൂറോളംപേരെ പോലീസ് ചോദ്യം ചെയ്തു. മൂന്നു ബൈക്കുകളിലായി ആറു പേര്‍ കൊലപാതക സംഘത്തില്‍ ഉണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഇവര്‍ മുഖം മറച്ച നിലയിലായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ട പ്രദേശങ്ങളിലുള്ളവരുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്.

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സംഭവ സ്ഥലമായ തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിലും തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ പോലീസ് ലൈന്‍ മുതല്‍ വടക്കോട്ട് തലക്കാട് പഞ്ചായത്ത് അതിര്‍ത്തി വരേയും ഒരാഴ്ചത്തേക്ക് മലപ്പുറം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണു അന്വേഷണം നടക്കുന്നത്. .ജില്ലയിലെ സമാന കേസുകളില്‍ പ്രതികളെ കണ്ടെത്തിയ ഡി.വൈ.എസ്.പി.മാരും പോലീസുകാരും അടങ്ങുന്നതാണ് സംഘം.

Sharing is caring!