അവകാശങ്ങളില്‍ തൊട്ട് കളിക്കാന്‍ ആരെയും അനുവദിക്കില്ല: ഹൈദരലി തങ്ങള്‍

അവകാശങ്ങളില്‍ തൊട്ട് കളിക്കാന്‍  ആരെയും അനുവദിക്കില്ല: ഹൈദരലി തങ്ങള്‍

അവകാശങ്ങളില്‍ തൊട്ട് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളെ ഹനിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്നും തങ്ങള്‍ പറഞ്ഞു. ജനാധിപത്യവും മതേതരത്വവും അടിസ്ഥാന പ്രമാണങ്ങളാക്കി രൂപപ്പെടുത്തിയ മഹത്തായ ഭരണഘടനയാണ് നമ്മുടേത്. മതപരവും ജാതിപരവും ഭാഷാപരവുമായ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങള്‍ക്കും പരിഗണന ഉറപ്പാക്കുന്ന ഭരണഘടന ഉള്ളിടത്തോളം കാലം ഒരു ആശങ്കക്കും അടിസ്ഥാനമില്ല. രാജ്യവും ജനതയും രണ്ടാണെന്ന ധാരണ പരത്തി വിഘടിപ്പിക്കാനും ഭിന്നിപ്പിക്കാനും ഭൂ പ്രദേശങ്ങള്‍ വെട്ടിമുറിക്കാനും നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. സംഘപരിവാര്‍പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അരയിടത്ത്പാലം മൈതാനിയില്‍ സംഘടിപ്പിച്ച സംരക്ഷണ പോരാട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഭരണത്തിന്റെ തണലില്‍ കേരളത്തിന്റെ സൗഹാര്‍ദ്ദവും സഹിഷ്ണുതയും തകിടം മറിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന് സഹായകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടവര്‍ ഇരട്ട നീതി നടപ്പാക്കുകയാണ്. യു.എ.പി.എ ഉള്‍പ്പടെയുള്ള കരിനിയമങ്ങള്‍ സംസ്ഥാനത്ത് ദളിതുകള്‍ക്കും എഴുത്തുകാര്‍ക്കും മുസ്്‌ലിംകള്‍ക്കുമെതിരെ വ്യാപകമായി പ്രയോഗിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. പല ന്യൂനപക്ഷ സ്ഥാപനങ്ങളിലും അനവസരത്തിലുള്ള പരിശോധനയും നേതാക്കള്‍ക്കെതിരെ കള്ളക്കേസുമായി ഗൂഢതാല്‍പര്യത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ പ്രകടനം നടത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ കാസര്‍ക്കോട്ടും വയനാട്ടിലും കേസെടുത്തതും എറണാകുളം പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ കള്ളക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതുമെല്ലാം കേരളത്തിലാണ്. ന്യൂനപക്ഷ സ്‌നേഹത്തിന്റെ അപ്പോസ്തലരായി ചമയുന്നവര്‍ ഭരിക്കുമ്പോള്‍ മതവിശ്വാസപ്രചാരണ മൗലികാവകാശം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഉത്തരേന്ത്യയില്‍ കേട്ടിരുന്ന സംഘ്പരിവാര്‍ ആള്‍കൂട്ട അക്രമണം ഇവിടെയും അരങ്ങേറിയിരിക്കുകയാണ്. ഇരകളോട് പൊലീസ് സ്വീകരിച്ച പകയോടെയുള്ള സമീപം ഏറെ ഗൗരവമുള്ളതാണ്.

വേട്ടക്കാര്‍ക്കൊപ്പം നിന്ന് പൊലീസിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ദളിത്‌ന്യൂനപക്ഷ വേട്ടയിലും കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ മത്സരിക്കുകയാണെന്നും തങ്ങള്‍ ആരോപിച്ചു.
ഗാന്ധിജിയെ പോലും വകവരുത്തിയവര്‍ പുതിയ ദേശീയതാ നിര്‍വ്വചനവുമായി വരുമ്പോള്‍ സഹനത്തിന്റെയും സത്യഗ്രഹത്തിന്റെയും പോരാട്ടത്തിന് പ്രതിജ്ഞ പുതുക്കണം. രാജ്യത്ത് ഫാഷിസ്റ്റ് സ്വഭാവത്തോടെ സംഘ്പരിവാര്‍ എല്ലാ മേഖലയിലും പിടിമുറുക്കുകയും ഭയം വിതച്ച് ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്തു ചിന്തിക്കണം, എന്തു കഴിക്കണം, എന്തെടുക്കണം, ഏതു ഭാഷ സംസാരിക്കണം, ഏതു മതമോ ജാതിയോ സ്വീകരിക്കണമോ അല്ലെങ്കിലും നിരാകരിക്കണമോ എന്നെല്ലാം വ്യക്തിയുടെ സ്വകാര്യതയാണ്. അതില്‍ കൈവെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന കോടതിയുടെ വ്യക്തമാക്കല്‍ ഏറെ പ്രത്യാശ നല്‍കുന്നതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സംസ്ഥാന വൈസ് പ്രസിഡണ്ട് സി മോയിന്‍കുട്ടി, സെക്രട്ടറി ടി.പി.എം സാഹിര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.വി.എം വാണിമേല്‍, യു.സി രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍ സ്വാഗതവും സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നന്ദിയും പറഞ്ഞു. എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല, സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം, യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, എം.എ റസാഖ് മാസ്റ്റര്‍, ഇബ്രാഹിം എളേറ്റില്‍, പി അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞമ്മദ്, വി.എം ഉമ്മര്‍ മാസ്റ്റര്‍, പി ശാദുലി, ആശിഖ് ചെലവൂര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, അഷ്‌റഫ് വെങ്ങാട്ട്, എസ്.വി ജലീല്‍, നിഅ്മത്തുല്ല കോട്ടക്കല്‍, അഹമ്മദ് പുന്നക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(മുസ്‌ലിം ലീഗ് സംരക്ഷണ പോരാട്ടം ഉദ്ഘാടനം ചെയ്ത് കോഴിക്കോട്ട് ഹൈദരലി തങ്ങള്‍ നടത്തിയ പ്രസംഗം)

മഹത്തായ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എഴുപത് വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ജാതി മത ഭാഷകള്‍ മുറുകെ പിടിച്ചു തന്നെ ഒരൊറ്റ ജനതയായി നിലയുറപ്പിച്ചാണ് രണ്ടു നൂറ്റാണ്ടോളം ഭിന്നിപ്പിച്ച് ഭരിച്ച ബ്രിട്ടീഷുകാരെ തുരത്തിയത്. വിവിധ മതങ്ങളും ജാതികളും ഉപജാതികളും ഭാഷകളും സംസ്‌കാരങ്ങളുമായി സ്വത്വം കാത്തുസൂക്ഷിച്ചു കൊണ്ടു തന്നെ ഇന്ത്യയെന്ന വികാരത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിയാണ് നാം മുന്നോട്ടുപോയത്. നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന ശിലയില്‍ നിന്ന് ഏഴു പതിറ്റാണ്ടുകാലം ഇന്ത്യയെ നിര്‍മ്മിക്കുകയായിരുന്നു നാം. വൈദേശിക ശക്തികള്‍ നൂറ്റാണ്ടുകള്‍ നമ്മെ അടക്കി ഭരിച്ച് ചവച്ചുതുപ്പിയേടത്തു നിന്ന് പിച്ചവെച്ച് ലോകത്തെ വന്‍ ശക്തിയാവാന്‍ പരുവത്തിലേക്ക് നാം വളര്‍ന്നു.

ജനാധിപത്യവും മതേതരത്വവും അടിസ്ഥാന പ്രമാണങ്ങളാക്കി രൂപപ്പെടുത്തിയ മഹത്തായ ഭരണഘടനയാണ് നമ്മുടേത്. മനുഷ്യന്റെ വളര്‍ച്ചയുടെ ഉയര്‍ന്ന തലമുള്ളവര്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജനാധിപത്യ മതേതര സംവിധാനത്തെ ഏഴു പതിറ്റാണ്ട് ഫലപ്രദമായി കാണിച്ചുകൊടുത്തു നമ്മള്‍. മതപരവും ജാതിപരവും ഭാഷാപരവുമായ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങള്‍ക്കും പരിഗണന ഉറപ്പാക്കുന്ന ഭരണഘടന ഉള്ളിടത്തോളം കാലം ഒരു ആശങ്കക്കും അടിസ്ഥാനമില്ല. രാജ്യവും ജനതയും രണ്ടാണെന്ന ധാരണ പരത്തി വിഘടിപ്പിക്കാനും ഭിന്നിപ്പിക്കാനും ഭൂ പ്രദേശങ്ങള്‍ വെട്ടിമുറിക്കാനും നടക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തണം.

ബഹുസ്വരതയുടെ ശരീരത്തിലെ സഹിഷ്ണുതയുടെ ആത്മാവാണ് ഇന്ത്യയെന്ന വിസ്മയം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയെ വകവരുത്തിയവര്‍ പുതിയ ദേശീയതാ നിര്‍വചനവുമായി വരുമ്പോള്‍ സഹനത്തിന്റെയും സത്യഗ്രഹത്തിന്റെയും മഹത്തായ പോരാട്ടത്തിന് പ്രതിജ്ഞ പുതുക്കേണ്ടതുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും മുസ്‌ലിംലീഗ് സംരക്ഷണ പോരാട്ടം സംഘടിപ്പിക്കുകയാണ്. പോരാട്ടം എന്ന പദത്തെ ഹിംസ, ആയുധം, അക്രമം തുടങ്ങിയ പദങ്ങളുമായി ചേര്‍ത്തുകെട്ടുന്നൊരു പ്രവണതയുണ്ട്.എന്നാല്‍, അഹിംസയും സത്യഗ്രഹവുമാണ് പോരാട്ടത്തിന്റെ ഏറ്റവും വലിയ ആയുധങ്ങളെന്ന തിരിച്ചറിവാണ് നമുക്കാവശ്യം.
ലോകത്ത് ഐ.എസും സയണിസവും ആയുധ ലോബികളായ കോര്‍പറേറ്റുകളും അശാന്തി വിതക്കുകയാണ്. അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ മനുഷ്യരെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും അകറ്റാനും അവര്‍ക്ക് പദ്ധതിയുണ്ട്. മുമ്പ് ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനുമെല്ലാം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത്തരം ഭീകരതക്ക് വ്യക്തമായ മുഖമുണ്ടായിക്കൊള്ളണമെന്നില്ല. ഫറോവമാരും നംറൂദുമാരും എക്കാലവുമുണ്ടായിട്ടുണ്ട്.

ആശയപരമായി സംവദിച്ച് സഹനത്തോടെ മുന്നോട്ടുപോകുകയെന്നതാണ് എക്കാലത്തെയും മാതൃക. മനുഷ്യ നാഗരികതയുടെ ആദിമ ഭൂമിയായ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മാനുഷിക മൂല്യങ്ങളുടെ വികാസ പരിണാമങ്ങള്‍ പിന്നോട്ടു നടക്കുമെന്ന് ഭയപ്പെടുന്നതില്‍ അര്‍ത്ഥമില്ല.
രാജ്യത്ത് ഫാഷിസ്റ്റ് സ്വഭാവത്തോടെ സംഘ്പരിവാര്‍ എല്ലാ മേഖലയിലും പിടിമുറുക്കുകയും ഭയം വിതച്ച് ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. അവര്‍ക്ക് ബദലില്ലെന്നും എല്ലാ സ്വത്വവും അടിയറവെച്ച് കീഴടങ്ങുകയേ രക്ഷയുള്ളൂവെന്ന പ്രചാരണവും ശക്തമാണ്. രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെയും ഭരണഘടനയെയും അറിയാത്തവരാണവര്‍. പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറി അടിമത്വം അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ സുപ്രീംകോടതി തടയിട്ടതു കഴിഞ്ഞ ദിവസമാണ്.

വ്യക്തിത്വത്തിലേക്ക് കടന്നുകയറാന്‍ ഫാഷിസ്റ്റുകള്‍ മാത്രമെ ശ്രമിക്കൂ. സ്വകാര്യതയെ കുറിച്ച് ‘വലാതജസ്സസൂ’ എന്നാണ് ഖുര്‍ആന്‍ പറയുന്നത്. നിങ്ങള്‍ ചൂഴ്ന്നു നോക്കരുത് എന്ന്. ചിന്തിക്കാനും തെരഞ്ഞെടുക്കാനും പൗരന് മൗലികാവകാശമുണ്ടെന്നും അതില്‍ ഭരണകൂടങ്ങള്‍ക്ക് കൈകടത്താനാവില്ലെന്നും ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഏകസ്വരത്തിലാണ് വിധി പുറപ്പെടുവിച്ചത്. എന്തു ചിന്തിക്കണം, എന്തു കഴിക്കണം, എന്തുടുക്കണം, ഏതുഭാഷ സംസാരിക്കണം, ഏതുമതമോ ജാതിയോ സ്വീകരിക്കണം, അല്ലെങ്കില്‍ നിരാകരിക്കണം എന്നെല്ലാം വ്യക്തിയുടെ സ്വകാര്യതയാണ്. അതില്‍ കൈവെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയത് വലിയ പ്രത്യാശയാണ് നല്‍കുന്നത്.

പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായാല്‍ പോലും മൗലികാവകാശത്തില്‍ കെവെക്കാന്‍ കഴിയില്ലെന്ന വസ്തുത ആത്മവിശ്വാസം പകരുന്നതാണ്. ഫാഷിസ്റ്റ് സംഘ്പരിവാര്‍ സംവിധാനം രാജ്യ ഭരണത്തിലേറിയത് പൗരന്മാരുടെ മൂന്നിലൊന്ന് പോലും പേരുടെ പിന്തുണയില്ലാതെയാണ്. അവരെ താഴെയിറക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ യോജിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ ആ മുന്നേറ്റത്തില്‍ കൈകോര്‍ക്കേണ്ട ഘട്ടത്തില്‍ സംഘ്പരിവാര്‍ നയങ്ങളുടെ നടത്തിപ്പുകാരായി കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറുന്നുവെന്ന സംശയം ആശങ്കാജനകമാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, സംഘ്പരിവാര്‍ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസിനെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങളുടെ തോത് വര്‍ധിക്കുകയും രാഷ്ട്രീയ കൊലപാതകങ്ങള്‍ നിത്യ സംഭവമാവുകയും ചെയ്തു. രൂക്ഷമായ വിലക്കയറ്റവും ആരോഗ്യ രംഗത്തെ ഭീഷണികളും മരണങ്ങളും നടക്കുമ്പോള്‍ ഭരണപരാജയങ്ങള്‍ മറച്ചുവെക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍തല്ലി ശ്രദ്ധതിരിക്കുകയാണ്. മനുഷ്യ ജീവനുകള്‍കൊണ്ട് രാഷ്ട്രീയം കളിച്ചവര്‍ അതിനെ വഴിതിരിച്ചുവിടാന്‍ ന്യൂനപക്ഷ ദലിത് വിഭാഗങ്ങളെ വേട്ടയാടുന്നു. അത്തരം സംഭവങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണം വാചകക്കസര്‍ത്തുകളില്‍ ഒതുങ്ങുകയാണ്.

കേന്ദ്ര ഭരണത്തിന്റെ തണലില്‍ കേരളത്തിന്റെ സൗഹാര്‍ദ്ദവും സഹിഷ്ണുതയും തകിടം മറിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന് സഹായകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടവര്‍ ഇരട്ട നീതി നടപ്പാക്കുകയാണ്. യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ സംസ്ഥാനത്ത് ദലിതുകള്‍ക്കും എഴുത്തുകാര്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെ വ്യാപകമായി പ്രയോഗിക്കുന്നു.
പല ന്യൂനപക്ഷ സ്ഥാപനങ്ങളിലും അനവസരത്തിലുള്ള പരിശോധനയും നേതാക്കള്‍ക്കെതിരെ കള്ളക്കേസുമായി ഗൂഢതാല്‍പര്യത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ പ്രകടനം നടത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ കാസര്‍ക്കോട്ടും വയനാട്ടിലും കേസെടുത്തതും എറണാകുളം പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ കള്ളക്കേസില്‍പെടുത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളിയതുമെല്ലാം പ്രബുദ്ധ കേരളത്തിലാണ്. ന്യൂനപക്ഷ സ്‌നേഹത്തിന്റെ അപ്പോസ്തലരായി ചമയുന്നവര്‍ ഭരിക്കുമ്പോള്‍ മതവിശ്വാസ പ്രചാരണ മൗലികാവകാശം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഉത്തരേന്ത്യയില്‍ നിന്ന് കേട്ടിരുന്ന സംഘ്പരിവാര്‍ ആള്‍ക്കൂട്ട ആക്രമണം ഇവിടെയും അരങ്ങേറി. അതിലേറെ ഗൗരവമാണ്, ആ ഇരകളോട് പൊലീസ് സ്വീകരിച്ച പകയോടെയുള്ള സമീപനം.

സംഘ്പരിവാര്‍ അക്രമികള്‍ പൊലീസ് സ്‌റ്റേഷനു മുമ്പില്‍ വെച്ച് പോലും നിരായുധരായ പ്രബോധകരെ അക്രമിക്കുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന പൊലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രിയെയും നാം കണ്ടു. ജനവിരുദ്ധതയിലും ദലിത് ന്യൂനപക്ഷ വേട്ടയിലും കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാന സര്‍ക്കാര്‍ മത്സരിക്കുമ്പോള്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ നാം സംരക്ഷണ പോരാട്ടം തീര്‍ക്കുകയാണ്. ന്യൂനപക്ഷ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിന് ഒരു കൈയില്‍ വിശുദ്ധ ഖുര്‍ആനും മറുകൈയില്‍ ഇന്ത്യന്‍ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് പോരാടണം.

ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. അതു നമ്മുടെ പൂര്‍വികര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശമാണ്. അതില്‍ തൊട്ട് കളിക്കാന്‍ മുസ്‌ലിംലീഗ് പ്രസ്ഥാനം അനുവദിക്കുന്ന പ്രശ്‌നമില്ല. ഇന്ത്യ നമ്മുടേതാണ്. ഈ രാജ്യത്തെ 130 കോടി ജനങ്ങളുടേതുമാണ്. അല്ലെന്നു ആരു പറഞ്ഞാലും അതു വകവെച്ച് തരാന്‍ മുസ്‌ലിംലീഗ് ഒരുക്കമല്ല.

Sharing is caring!