വാക്കില്‍ മതേതരവും പ്രവൃത്തിയില്‍ സംഘ്പരിവാറിനൊപ്പവുമാണ് സിപിഎം

വാക്കില്‍ മതേതരവും പ്രവൃത്തിയില്‍ സംഘ്പരിവാറിനൊപ്പവുമാണ് സിപിഎം

മലപ്പുറം: മതനിരപേക്ഷതക്കൊപ്പമാണ് തങ്ങളെന്ന് കൊട്ടിഘോഷിക്കുന്ന സി.പി.എം പ്രവൃത്തികൊണ്ട് സംഘ്പരിവാറിന് ചൂട്ടുപിടിക്കുന്ന കാഴ്ചയാണ് എവിടെയും കാണുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പൊലീസ്- സംഘ് പരിവാര്‍ കൂട്ടുകെട്ടിനെതിരെ മുസ്‌ലിംലീഗ് സംഘടിപ്പിച്ച സംരക്ഷണ പോരാട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതു സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. സംഘപരിവാര്‍ ശക്തികള്‍ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിച്ചാലും മതപ്രബോധകരെ തെരുവില്‍ നേരിട്ടാലും ഇവര്‍ക്കെതിരെ ഒരു നപടിയെക്കാനും ഇടത് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. എന്നാല്‍ നിസ്വാര്‍ഥമായി നാടിന്റെ നന്മയിലൂന്നി മതപ്രബോധനം നടത്തുന്നവരെ ജാമ്യമില്ലാ കേസുകളില്‍ ജയിലടക്കുന്ന കാഴ്ചാണ് കാണുന്നത്. ഇത്തരം നിലപാടുകള്‍ മുസ്‌ലിംലീഗിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. രാജ്യത്ത് ആള്‍ക്കൂട്ടം തെരുവിലിറങ്ങി നിരപരാധികളെ കൊന്നൊടുക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ ഇത്തരം അഴിഞ്ഞാട്ടം കേരളത്തില്‍ നടപ്പിലാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ പൊലീസ് നിഷ്‌ക്രിയ സമീപനം സ്വീകരിക്കുകയും അക്രമികള്‍ക്ക് സഹായം ചെയ്യുകയുമാണ്. തീവ്രവാദത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കിയതില്‍ കേരളത്തിലുള്ള മത സംഘടനകളുടെ പങ്ക് വലുതാണ്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ മുസ്‌ലിംലീഗ് എതിര്‍ക്കും അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റുകള്‍ വിഷലിപ്തമായ പ്രസംഗം നടത്തുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ മതപ്രബോധകരുടെ വാക്കുള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പൊലീസ് രാഷ്ട്രീയമായി ഇടപെടുകയും സംഘ്പരിവാര്‍ ശക്തികളോട് സന്ധിയിലേര്‍പ്പെടുകയും ചെയ്യുകയാണ്‌. ദേശീയപതാകയുടെ പേരില്‍ മുന്‍ എം.എല്‍.എക്കെതിരെ കള്ളക്കേസെടുത്തത് പൊലീസിന്റെ പക്ഷാപാത നിലപാടിനുദാഹരണമാണ്. ഇത്തരം നീക്കത്തിനെതിരെ യു.ഡി.എഫിന് ശക്തമായി ഇടപെടേണ്ടിവരും. എന്തിന്റെ പേരിലായാലും കൊലപാതക- തീവ്രവാദ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനാവില്ല. ഇത്തരം ഘട്ടങ്ങളില്‍ നിയമം നിയമത്തിന്റെ വിഴിക്ക് നീങ്ങണമെന്നും കുറ്റവാളികള്‍ ആരായിരുന്നാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് യു.ഡി.എഫിന്റെ നിലപാട്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തനങ്ങളെയും കേരളത്തില്‍ വെച്ചുപൊറുപ്പിക്കില്ല. എന്നാല്‍ മതപ്രബോധനത്തിനും സംവദങ്ങള്‍ക്കും എല്ലാവര്‍ക്കും തുല്യമായ സ്വതന്ത്ര്യമുണ്ടെന്ന വസ്തുത ആരും വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, അഡ്വ. എം. ഉമര്‍, സി. മമ്മൂട്ടി, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹീം എന്നിവരും കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, സലീം കുരുവമ്പലം, അഷ്‌റഫ് കോക്കൂര്‍, മുഹമ്മദുണ്ണി ഹാജി, എം.എ ഖാദര്‍, പി.വി മുഹമ്മദ് അരീക്കോട്, വണ്ടൂര്‍ ഹൈദരലി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഹബീബ് ജഹാന്‍, ഡോ. സി.എം സാബിര്‍ നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!