ഗള്‍ഫിലേക്ക് പറക്കണോ? വീടു പണയം വെക്കാന്‍ തയ്യാറെടുത്തോളൂ

ഗള്‍ഫിലേക്ക് പറക്കണോ? വീടു പണയം വെക്കാന്‍ തയ്യാറെടുത്തോളൂ

മലപ്പുറം: ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഓണവും, പെരുന്നാളും ആഘോഷിച്ച് മടങ്ങാനിരിക്കുന്ന മലയാളികളെ വിവിധ എയര്‍ലൈനുകള്‍ പിഴിയുന്നു. വിമാന ടിക്കറ്റ് നിരക്കില്‍ ആറിരട്ടി വരെയാണ് വിവിധ വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഓണം-പെരുന്നാള്‍ അവധി വരുന്ന ആഴ്ച അവസാനമാണ് ടിക്കറ്റ് നിരക്കില്‍ ഏറ്റവും വര്‍ധനവുണ്ടായിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് റിയാദിലേക്ക് ഇക്കോണമി ക്ലാസില്‍ അന്നത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 53,834 രൂപയാണ്. വരും ദിവസങ്ങളില്‍ ഈ നിരക്ക് ഇനിയും വര്‍ധിക്കും. സാധാരണ സീസണില്‍ ഇത് വെറും 15,000 രൂപയായിരുന്നു എന്നതുമായി തുലനം ചെയ്യുമ്പോള്‍ കഴുത്തറക്കുന്ന നിരക്കാണ് വിമാനക്കമ്പനികള്‍ ഇടാക്കുന്നത്.

കുവൈറ്റിലേക്കുള്ള നിരക്ക് 30,000 രൂപയിലാണ് ഈ ദിവസങ്ങളില്‍ ആരംഭിക്കുന്നത്. ബഹ്‌റൈനിലേക്ക് 75,000 രൂപയും, ദുബായിലേക്ക് 40,000 രൂപയ്ക്കടുത്തും ടിക്കറ്റ് നിരക്ക് വരുന്നുണ്ട്. ഷാര്‍ജയിലേക്കും സമാനമായ ടിക്കറ്റ് നിരക്കാണ്. എന്നാല്‍ അബുദാബിയിലേക്കെത്തണമെങ്കില്‍ 30,000 രൂപ മുതല്‍ 60.000 രൂപ വരെ മുടക്കണം. ജിദ്ദയിലേക്കാണ് ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. ഈ ദിവസങ്ങളില്‍ ഒരു ലക്ഷം രൂപ മുടക്കിയാല്‍ മാത്രമേ ജിദ്ദയിലേക്ക് ടിക്കറ്റ് ലഭിക്കൂ.

സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് വര്‍ധനയാണിത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെതിരെ ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നും പ്രതിഷേധമൊന്നും ഉയര്‍ന്നിട്ടില്ല.

Sharing is caring!