ഒരിഞ്ച് ഭൂമി കൈയേറിയിട്ടില്ലെന്ന് പിവി അന്‍വര്‍

ഒരിഞ്ച് ഭൂമി കൈയേറിയിട്ടില്ലെന്ന് പിവി അന്‍വര്‍

 

മലപ്പുറം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ തേങ്ങികരഞ്ഞ് പിവി അന്‍വര്‍ എം.എല്‍.എ. തനിക്കെതിരെ ഉയര്‍ന്ന പരാതി സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവെയാണ് എംഎല്‍എ നിയന്ത്രണം വിട്ടത്. എംഎല്‍എ യുടെ പിതാവിനെ കുറിച്ച് പരാമര്‍ശമുണ്ടായപ്പോഴാണ് കരഞ്ഞത്. താന്‍ ജനിച്ചത് സമ്പന്നകുടുംബത്തിലാണെങ്കിലും ജീവിച്ചത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി താന്‍ കൈയ്യേറിയിട്ടില്ലെന്നും പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ അനുമതിയോടെയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും മകന്‍ ആര്യാടന്‍ ഷൗക്കത്തുമാണ്. ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. വ്യക്തിവിരോധം തീര്‍ക്കാനാണ് ആരോപണം ഉന്നയിക്കുന്നത്. പരാതി നല്‍കിയവര്‍ പൊതുപ്രവര്‍ത്തകനോ സാമൂഹ്യ പ്രവര്‍ത്തകനോ അല്ല. നിയമസഭയില്‍ തോല്‍പ്പിച്ചതിലുള്ള വ്യക്തി വിരോധം തീര്‍ക്കാനാണ് തനിക്കെതിരെ പരാതി നല്‍കിയ മുരുകേഷ് നരേന്ദ്രനെ ആര്യാടന്‍ മുഹമ്മദും മകനും പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര്യ സമര സേനാനിയാണ് പിതാവെങ്കിലും ഇതുവരെ പെന്‍ഷന്‍ കൈപ്പറ്റിയിട്ടില്ല. തന്റെ ശമ്പളം വിനിയോഗിക്കുന്നത് എംഎല്‍എ ഓഫീസിന്റെ പ്രവര്‍ത്തനത്തിനാണ്. ഇന്ധനത്തിനല്ലാതെ മറ്റൊരു ആനുകൂല്യങ്ങളും ജനപ്രതിനിധി എന്ന നിലയില്‍ പറ്റുന്നില്ല.

പാര്‍ക്കിന് എല്ലാവിധ ലൈസന്‍സുകളുമുണ്ട്. 2015 ഏപ്രിലില്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് രണ്ട് വര്‍ഷം നീട്ടി കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ നിന്നും നിരാക്ഷേപ പത്രം ലഭിച്ചതിനാലാണ് പഞ്ചായത്ത് പാര്‍ക്കിന് അനുമതി നല്‍കിയത. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ലൈസന്‍സ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന താമരശ്ശേരി താലൂക്കിലെ കൂടരഞ്ഞി വില്ലേജും ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി വില്ലേജും പരിസ്ഥിതി ലോല പ്രദേശത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!